തൃശൂർ : ഉത്രാളിക്കാവ് പൂരം മുൻപത്തേത് പോലെ തന്നെ നടത്താൻ തീരുമാനം. വെടിക്കെട്ടും ആചാരാനുഷ്ഠാനങ്ങളുമായി പൂരം നടത്തുന്നതിനാണ് തീരുമാനമായത്.
കഴിഞ്ഞ വർഷങ്ങളിലേത് പോലെതന്നെ തൃശ്ശൂർ ജില്ലയിലെ മറ്റ് പൂരങ്ങളും നടത്താൻ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പരിഹാരമായതോടെയാണ് പ്രതിസന്ധി നീങ്ങിയത്. വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ചടങ്ങുകളും തുടരും. പൂരാഘോഷത്തിന് തടസങ്ങളുണ്ടാവില്ലെന്ന് സർക്കാർ തലത്തിൽ ഉറപ്പ് ലഭിച്ചതോടെ നാളെ ഉത്രാളിക്കാവിൽ സാമ്പിൾ വെടിക്കെട്ട് നടക്കും.
തൃശ്ശൂർ ജില്ലയിലെ പൂരങ്ങളെ സംസ്ഥാന സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ നാളെ മുതൽ ജില്ലയിലെ മന്ത്രിമാരുടെ വീടിന് മുന്നിൽ സമരം നടത്താൻ തീരുമാനിച്ചിരുന്നു. സമരം തുടങ്ങിയാൽ ജനങ്ങൾ സർക്കാരിനെതിരെ തിരിയുമോ എന്ന ആശങ്കയാണ് പെട്ടെന്ന് തന്നെ യോഗം വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ കാരണമായത്.