ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ പ്രകോപനം സൃഷ്ടിച്ച് ചൈന. ഭാരതത്തിന്റെ ഭാഗമായ അരുണാചൽ പ്രദേശിനു മേൽ കാലങ്ങളായി അവകാശവാദമുന്നയിക്കുന്ന ചൈന സംസ്ഥാനത്തെ ആറു സ്ഥലങ്ങളുടെ പേര് മാറ്റി. ഏകപക്ഷീയമായ ഈ പേരുമാറ്റത്തിനു പിന്നിൽ ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനമാണ് കാരണമെന്നാണ് വിവരം.
പേരു മാറ്റിയ സ്ഥലങ്ങൾക്കെല്ലാം ചൈനീസ് ഭാഷയിലുളള പേരുകളാണ് നൽകിയിട്ടുളളത്. ടിബറ്റിനോടു ചേർന്നു കിടക്കുന്ന ഭാരതത്തിന്റെ ഭാഗമാണ് ഈ ഭൂപ്രദേശം. അതേസമയം ഇവിടുത്തെ പരമാധികാരം തങ്ങൾക്കാണെന്ന് ഭാരതത്തിനു വ്യക്തമാക്കിക്കൊടുക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ചൈനീസ് ഔദ്യോഗികമാദ്ധ്യമം അവകാശപ്പെട്ടു.
അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ ഔദ്യോഗിക ഭൂപടത്തിലും ഭാരതത്തിന്റെ മാത്രം ഭാഗമായ അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചിട്ടുളളത്.
അരുണാചൽ പ്രദേശിൽ ദലൈലാമയെ പ്രവേശിപ്പിക്കാൻ പാടില്ലെന്നതായിരുന്നു ചൈനയുടെ ആവശ്യം. അതേസമയം പൂർണ്ണമായും ഭാരതത്തിന്റെ ഭാഗമായ അരുണാചലിൽ അനാവശ്യമായ ചൈനയുടെ അവകാശവാദത്തെ ഭാരതം തളളിക്കളയുകയായിരുന്നു. ഏപ്രിൽ നാലു മുതൽ ഒൻപതു ദിവസം നീണ്ട സന്ദർശനത്തിനു ശേഷം ദലൈലാമ മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് സ്ഥലങ്ങൾക്ക് പുനർനാമകരണം ചെയ്ത് ചൈന പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഇത് ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തോടുളള ചൈനയുടെ അസഹിഷ്ണുതയുടെ വ്യക്തമായ ഉദാഹരണം കൂടിയാവുകയാണ്.