ന്യൂഡൽഹി: വോട്ട് ജിഹാദ് നടപ്പാകണോ അതോ രാമരാജ്യം വേണോ എന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്ത്യ അതിന്റെ ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവിൽ എത്തിനിൽക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പാകിസതാൻ ഭീകരർ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ചെയ്യുമെന്നാണ് ഭീഷണി മുഴക്കുന്നത്. നമ്മുടെ രാജ്യത്ത് കോൺഗ്രസുകാർ എനിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരോട് മോദിക്കെതിരെ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്നാണ് അവർ പറയുന്നത്. കോൺഗ്രസ് എന്തൊരു മോശം അവസ്ഥയിലേക്കാണ് വീണ് കിടക്കുന്നതെന്ന് നിങ്ങൾ നോക്കൂ. വോട്ട് ജിഹാദിനെ നിങ്ങൾ ആരെങ്കിലും അംഗീകരിക്കുമോ? എന്നും” പ്രധാനമന്ത്രി ചോദിച്ചു.
ബിജെപിയെ പരാജയപ്പെടുത്താൻ മുസ്ലീങ്ങൾ വോട്ട് ജിഹാദ് നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അനന്തരവളും എസ്പി നേതാവുമായ മരിയ ആലം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിമർശനം. മരിയ ആലത്തിന്റെ പ്രസ്താവനയിൽ ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
കർണാടകയിലെ സംവരണ വിഷയത്തിലും കോൺഗ്രസിനെതിരെയും ഇൻഡി മുന്നണിക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” ഒബിസി വിഭാഗത്തിന് കർണാടകയിൽ 27 ശതമാനം സംവരണം ഉണ്ടായിരുന്നു. എന്നാൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു ഫത്വ പുറത്തിറക്കി കർണാടകയിലെ മുഴുവൻ മുസ്ലീങ്ങളേയും ഒബിസിയായി പ്രഖ്യാപിച്ചു. മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് വഴി, ഒബിസിക്ക് ലഭിക്കേണ്ടിയിരുന്ന പലതും അവർ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കി. ഇത് രാജ്യം മുഴുവൻ നടപ്പാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണം മുഴുവൻ മുസ്ലീങ്ങൾക്ക് നൽകണമെന്നാണ് ഇൻഡി മുന്നണിയിലെ ഒരു നേതാവ് പറഞ്ഞത്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല, സാമൂഹിക പിന്നാക്ക അവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണം നൽകേണ്ടതെന്നും” പ്രധാനമന്ത്രി പറഞ്ഞു.