ന്യൂഡൽഹി: കോൺഗ്രസ്സുമായി ബന്ധം വേണ്ടെന്ന് സി.പി.എം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സുമായി രാഷ്ട്രീയ സഹകരണമോ സഖ്യമോ ആവാമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം പോളിറ്റ് ബ്യൂറോ തള്ളി. എതിർപ്പുയർത്തിയത് പ്രകാശ്കാരാട്ട് പക്ഷവും കേരളഘടകവുമാണ്. പോളിറ്റ് ബ്യൂറോ തീരുമാനം അടുത്ത കേന്ദ്ര കമ്മറ്റിയ്ക്കു മുന്നിൽ വയ്ക്കും.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസ്സിൽ നിലവിൽ സി.പി.എം കൈകൊണ്ടിട്ടുള്ള രഷ്ട്രീയ അടവുനയത്തിൽ മാറ്റം വരുത്തണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യമാണ് ഇന്ന് നടന്ന പോളിറ്റ് ബ്യൂറോയിൽ സജീവ ചർച്ചയ്ക്ക് വഴിവച്ചത്. ബിജെപിയെ ഒറ്റപ്പെടുത്താൻ കോൺഗ്രസ്സുമായി രാഷ്ട്രീയ സഹകരണമോ സഖ്യമോ ആവാമെന്ന് ജനറൽ സെക്രട്ടറി സീതാറമ യെച്ചൂരി തയ്യാറാക്കിയ രാഷ്ടീയ രേഖയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇതു സംബന്ധിച്ചു നടന്ന ചർച്ചയിൽ പോളിറ്റ് ബ്യൂറോയിൽ കനത്ത ഭിന്നതയാണുണ്ടായത്. യെച്ചൂരിയുടെ നിലപാടിനെ കാരാട്ട് പക്ഷവും കേരളഘടകവും ശക്തമായി എതിർത്തു. യെച്ചൂരിക്ക് പിബിയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു.
കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിലേതിൽ നിന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ല. നവ ഉദാരവത്കരണ സാമ്പത്തിക നയം തന്നെയാണ് കോൺഗ്രസിന് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ കോൺഗ്രസ്സുമായി സഹകരിക്കേണ്ടതില്ല എന്നാണ് കാരാട്ട് പക്ഷവും കേരള ഘടകവും ഉന്നയിച്ച വിഷയം.
എന്നാൽ ദേശീയതലത്തിൽ കോൺഗ്രസ്സുമായി സഹകരിക്കാമെന്ന നിലപാടംഗീകരിച്ചാൽ കേരളത്തിൽ അത് സിപിഎമ്മിന് ആത്മഹത്യാതുല്ല്യമായ സാഹചര്യമുണ്ടാകും. ഇതാണ് കേരള ഘടകത്തിന്റെ കടുത്ത എതിർപ്പിനു പിന്നിൽ. എന്തായാലും സിപിഎമ്മിനു സംഭവിച്ച ആശയ പ്രതിസന്ധിക്ക് ഇതോടെ താത്കാലിക പരിഹാരമായിരിക്കുകയാണ്.
രാഷ്ട്രീയ കരടു രേഖ സംബന്ധിച്ച പോളിറ്റ് ബ്യൂറോയുടെ ഈ തീരുമാനം കേന്ദ്ര കമ്മറ്റിക്കു മുൻപാകെ സമർപ്പിക്കും.