ചെന്നൈ : അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തു.
പുതുക്കോട്ടൈ രാമചന്ദ്രൻ, കരികാലൻ, ദിണ്ടിഗൽ രത്തിനം എന്നിവർക്ക് തമിഴ്‌നാട്ടിലെ വിവിധ നദികളിൽ നിന്ന് മണലെടുക്കാനും ക്വാറികൾക്ക് വിൽക്കാനും കരാറുകാരായി സർക്കാർ ലൈസൻസ് നൽകിയിരുന്നു. സർക്കാർ നിശ്ചയിച്ച അളവിനേക്കാൾ അനേകം മടങ്ങ് മണൽ വിറ്റ് ഇവർ കോടികൾ സമ്പാദിച്ചു എന്നും ഇങ്ങിനെ സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയതായും പരാതി ഉയർന്നിരുന്നു. ജലവിഭവ വകുപ്പിലെയും മിനറൽ റിസോഴ്‌സ് വകുപ്പിലെയും ഉദ്യോഗസ്ഥരും ഈ തട്ടിപ്പിന് കൂട്ടുനിൽക്കുകയും കോടികൾ കൈക്കൂലിയായി കൈപ്പറ്റുകയും ചെയ്തു എന്നും പരാതിയുണ്ടായിരുന്നു.
ഈ പരാതികളെ തുടർന്ന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ മണൽ ക്വാറികളിൽ അനുവദനീയമായതിലും കൂടുതൽ മണൽ അനധികൃതമായി നീക്കിയ വകയിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് ഇഡി കണ്ടെത്തിയത്. അണ്ണാ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ ‘ഡിജിറ്റൽ’ ഉപകരണങ്ങൾ ഉപയോഗിച്ച് ക്വാറികൾ അളന്ന് വൻതോതിൽ മണൽ കൊള്ള നടന്നതായി സ്ഥിരീകരിച്ചു.
ഇ ഡി റെജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ മണൽ ക്വാറികൾ, കരാറുകാരുടെ വീടുകൾ, ഓഫീസ്, തമിഴ്‌നാട് സർക്കാർ ജലവിഭവ വകുപ്പ് ഓഫീസ് തുടങ്ങി 34 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ രേഖകളും 12.82 കോടി രൂപയും 56.86 ലക്ഷം രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തു. 130 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു. ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ മുത്തയ്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ട്രിച്ചി, തഞ്ചാവൂർ, കരൂർ, വെല്ലൂർ, അരിയല്ലൂർ ജില്ലാ കലക്ടർമാർക്ക് സമൻസ് അയച്ചു.
ഇതിനെതിരെ കളക്ടർമാർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തമിഴ്‌നാട് സർക്കാരും അവർക്ക് അനുകൂലമായി വാദിച്ചു. ഈ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് വകുപ്പിന്റെ സമൻസ് ഹൈക്കോടതി അംഗീകരിച്ചെങ്കിലും ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു
ഇതിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കളക്ടർമാർക്ക് തിരഞ്ഞെടുപ്പ് ജോലിയുള്ളതിനാൽ ഹിയറിംഗിൽ ഹാജരാകാനാകില്ലെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ വാദം.
കളക്ടർമാർക്ക് വേണ്ടി തമിഴ്നാട് സർക്കാരിന്റെ അപ്പീൽ കോടതി അംഗീകരിച്ചില്ല. എൻഫോഴ്സ്മെൻ്റ് വിഭാഗവും സർക്കാരിന്റെ ഭാഗമാണ്. സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമങ്ങളോട് സഹകരിക്കാൻ സംസ്ഥാന സർക്കാരിനും അധികാരികൾക്കും എന്താണ് മടി?’ എന്ന് കോടതി ചോദിച്ചു.
കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസ് പാലിക്കാത്ത തമിഴ്‌നാട്ടിലെ ജില്ലാ കളക്ടർമാരുടെ പെരുമാറ്റത്തിൽ സുപ്രീം കോടതി അന്ന് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരമൊരു മനോഭാവം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി , പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ വെല്ലൂരും ട്രിച്ചിയും ഉൾപ്പെടെ 5 കളക്ടർമാരോട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനു മുന്നിൽ ഏപ്രിൽ 25 ന് ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു. മെയ് 6 ന് കേസ് പരിഗണിക്കുമെന്നും, പാലിക്കാത്തപക്ഷം കർശന നടപടിയെടുക്കുമെന്നും, കോടതി മുന്നറിയിപ്പ് നൽകി.
ഇതനുസരിച്ച് ആൻ മേരി സ്വർണം (അരിയലൂർ), തങ്കവേൽ (കരൂർ), ദീപക് ജേക്കബ് (തഞ്ചാവൂർ), പ്രദീപ് കുമാർ (ട്രിച്ചി), സുബ്ബുലക്ഷ്മി (വെല്ലൂർ) എന്നിവർ ഇന്നലെ നുങ്കംപാക്കം ശാസ്ത്രിഭവനിലെ എൻഫോഴ്‌സ്‌മെൻ്റ് വകുപ്പ് ഓഫീസിൽ ഹാജരായി.
ഇവരെ പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തു. രാത്രി എട്ടുമണി കഴിഞ്ഞിട്ടും ചോദ്യം ചെയ്യൽ തുടർന്നു. അഞ്ച് കളക്ടർമാരുടെ മൊഴിയും വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇ ഡി അന്വേഷണം ഊർജിതമാക്കിയതോടെ മണൽ കൊള്ള കേസ് ചൂടുപിടിക്കുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് കേസ് നടപടിക്രമങ്ങൾ