മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിവിധസംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്. പലരും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ മഹാരാഷ്‌ട്രയിലെ വർധ ജില്ലയിലെ വിനോദ് ക്ഷീർസാഗർ വോട്ടു ചെയ്യാനെത്തിയത് ബജ്‌രംഗിനൊപ്പമാണ്. വിനോദിന്റെ പ്രിയപ്പെട്ട കുട്ടി കുരങ്ങനാണ് ‘ബജ്‌രംഗ്’. ബൂത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ വോട്ട് ചെയ്യാനെത്തിയവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി ബജ്‌രംഗ് മാറി.
ബജ്‌രംഗ് കഴിഞ്ഞ മൂന്നു മാസമായി വിനോദിനൊപ്പമുണ്ട്. തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ ബജ്‌രംഗിന്റെ ശരീരത്തിൽ മൂന്ന് സ്റ്റിച്ചുകളുണ്ട്. അന്നുമുതൽ വിനോദിനൊപ്പമാണ് ബജ്‌രംഗ് കഴിയുന്നത്. വിനോദ് എവിടെപ്പോയാലും ഈ കുട്ടി കുരങ്ങനും കൂടെയുണ്ടാകും. പോളിംഗ് ബൂത്തിലേക്കുളള യാത്രയിലും ബജ്‌രംഗ് വിനോദിനൊപ്പം കൂടി. ബജ്‌രംഗ് തനിക്ക് സ്വന്തം മകനെ പോലെയാണ്, അവൻ ആരെയും ഉപദ്രവിക്കില്ലെന്നാണ് വിനോദ് പറയുന്നത്.
വിനോദ് കുരങ്ങനുമായി പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്ന വീഡിയോക്ക് സോഷ്യൽ മീഡിയയിലും നിരവധിപേർ കമന്റുകളുമായി എത്തുന്നുണ്ട്. ചിലർ ഇവർ തമ്മിലുള്ള സ്നേഹബന്ധത്തെ അഭിനന്ദിക്കുന്നു. മറ്റുചിലർ മീമുകൾ ഉണ്ടാക്കി ഷെയർ ചെയ്യുന്ന തിരക്കിലാണ്. ഇന്ത്യയിലേത് പോലെ വർണ്ണാഭമായതും ഊർജ്ജസ്വലവുമായ ഒരു തെരഞ്ഞെടുപ്പ് മറ്റെവിടെയുമില്ലെന്നാണ് വീഡിയോ കണ്ടെത്തിയ ഒരാളുടെ കമന്റ്.















