തിരുവനന്തപുരം: എതിരാളികൾക്കും പ്രവര്ത്തനം സ്വാതന്ത്ര്യം അനുവദിക്കണമെന്ന് എസ്എഫ്ഐയെ ഉപദേശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വന്തം സംഘടനയിൽ അത് നടപ്പാക്കുമോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നത്.
സിപിഎമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്എഫ്ഐക്കും കിട്ടിയിട്ടുള്ളത്. മുഴുക്കുടിയനായ പിതാവ് മകനോട് മദ്യപാനം നിർത്താൻ ആവശ്യപ്പെടുന്നതു പോലെയേ കോടിയേരിയുടെ ഉപദേശത്തെ കാണാനാകൂ. സിപിഎം നേതാക്കൻമാരെ അനുകരിക്കുന്ന എസ്എഫ്ഐ നന്നാകണമെങ്കിൽ സിപിഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണം.
എസ്എഫ്ഐയുടെ മുദ്രാവാക്യം സങ്കുചിതമാണെന്ന് കണ്ടെത്തിയ കോടിയേരി ഇത്ര നാളും ഇവരെക്കൊണ്ട് ചെയ്യിച്ച അപരാധങ്ങൾക്ക് മാപ്പു പറയണം. എതിർ ശബ്ദം ഉയർത്തി എന്ന ഒറ്റക്കാരണത്താൽ എസ്എഫ്ഐ പ്രവർത്തകർ കൊന്നു തള്ളിയവർ നിരവധിയാണ്. എസ്എഫ്ഐയുടെ അക്രമത്തിൽ ജീവച്ഛവമായി ജീവിക്കുന്നവരുടെ എണ്ണവും കുറവല്ല.
കഴിഞ്ഞ കാലങ്ങളിൽ ചെയ്ത് കൂട്ടിയ അക്രമങ്ങളെപ്പറ്റി പശ്ചാത്തപിക്കാനുള്ള അവസരമായി എസ്എഫ്ഐ ഇതിനെക്കണ്ടാൽ അത് മികച്ച മാറ്റമാകും. എന്നാൽ സിപിഎം നയം മാറാതെ എസ്എഫ്ഐക്ക് മാത്രമായി ഒരു മാറ്റമുണ്ടാകുമെന്ന് കരുതുക വയ്യ. അതിനാൽ കണ്ണൂർ അടക്കമുള്ള മേഖലകളിൽ മറ്റുള്ള പ്രസ്ഥാനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാൻ തയ്യാറായി സിപിഎം മാതൃക സൃഷ്ടിക്കണം. അങ്ങനെ ഉണ്ടായാൽ കേരള രാഷ്ട്രീയം മികച്ച രീതിയിൽ മുന്നേറും, നാട്ടിൽ സമാധാനം പുലരും.