രാഷ്ട്രത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, പ്രകൃതി ദുരന്തങ്ങളിലും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുടെ അവസരത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സൈന്യത്തെ ആധുനികവല്‍ക്കരിക്കുക, പ്രതിരോധ സാമഗ്രികള്‍ ‘മെയ്ക്ക്-ഇന്‍-ഇന്ത്യ’ പദ്ധതിയിലൂടെ തദ്ദേശീയമായി നിര്‍മിക്കുക എന്നിവയായിരുന്നു 2017ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രവര്‍ത്തന രംഗങ്ങള്‍. ഇന്ത്യയില്‍ നിര്‍മ്മിക്കൂ (‘മെയ്ക്ക്-ഇന്‍-ഇന്ത്യ’) പദ്ധതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ നാവികസേനയുടെ ഐ.എന്‍.എസ്. കല്‍വാരി മുങ്ങിക്കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചു.
2017 നവംബറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര യുദ്ധ വിമാനമായ സുഖോയ്-30 എം.കെ.ഐയില്‍നിന്നു വിജയകരമായി പരീക്ഷണവിക്ഷേപണം നടത്തപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഭൗമോപരിതലത്തുനിന്ന് ആകാശത്തേക്കുള്ള മിസൈലായ ആകാശ് വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയും റഷ്യയും ചേര്‍ന്ന് ആദ്യമായി മൂന്നു സേനകളും ഉള്‍പ്പെട്ട അഭ്യാസപ്രകടനം- ഇന്ദിര എന്ന പേരില്‍ 2017 ഒക്ടോബറില്‍ നടത്തി. സൈനികരെയും ഏറ്റുമുട്ടലുകളില്‍ വീരമൃത്യു വരിച്ചവരെയും ആദരിക്കുന്നതിനായി ആംഡ് ഫോഴ്സസ് ഫ്ളാഗ് ഡേ ആചരിക്കുന്നതിനായി മന്ത്രാലയം പ്രത്യേക പ്രചാരണം നടത്തി. പ്രതിരോധ മന്ത്രി പദം ഏറ്റ ഉടന്‍ നിര്‍മല സീതാരാമന് നടപ്പാക്കിയ പരിഷ്കാരമായിരുന്നു ഇത്. ഒരാഴ്ച നീളുന്ന പ്രചാരണത്തിലൂടെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനു പൂര്‍ണ പിന്തുണ നേടിയെടുക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഐ.എന്‍.എസ്.വി. തരിണിയില്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളായ, സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന സംഘം ലോകം ചുറ്റിയത് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു ശ്രദ്ധേയമായ നേട്ടമായിരുന്നു. 2017 സെപ്റ്റംബര്‍ പത്തിനാണു യാത്ര ഫ്ളാഗ് ഓഫ് ചെയ്യപ്പെട്ടത്. സംഘം 2018 ഏപ്രിലില്‍ ഗോവയില്‍ തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകളുടെ കര്‍മശേഷി പൂര്‍ണമായും പുറത്തെടുക്കാന്‍ അവസരമൊരുക്കുക എന്ന ദേശീയ നയവുമായി ചേര്‍ന്നുള്ളതാണ് ‘നാവികസാഗരപരിക്രമ’ എന്ന ഈ പര്യവേഷണം. രക്ഷയ്ക്കും സുരക്ഷയ്ക്കുമായുള്ള ‘ഓപ് സഹായം’ പദ്ധതിക്കു കീഴില്‍ ഓഖി ചുഴലിക്കാറ്റില്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ളസഹായം തുടര്‍ന്നുവരികയാണ്.
വെല്ലുവിളികളെ അതിജീവിച്ചു ജമ്മു-കശ്മീരിലെ സുരക്ഷാസാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. നിയന്ത്രണ രേഖയില്ക്കൂടിയും ഉള്‍നാടന്‍ പ്രദേശങ്ങളില്ക്കൂടിയും സൈന്യം നടത്തിയ പ്രതിരോധം ഇന്ത്യക്കെതിരെ നടന്നുവരുന്ന നിഴല്‍യുദ്ധത്തെ പിന്തുണയ്ക്കാനുണ്ടായ ശ്രമങ്ങള്‍ക്കു തിരിച്ചടിയായി.
ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും തീവ്രവാദികളെ നിര്‍വീര്യമാക്കുന്നതിനും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സൈന്യം നടപടികള്‍ കൈക്കൊണ്ടു. പ്രാദേശിക ജനതയെ സഹായിക്കുന്നതിനുള്ള ജനസൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈന്യം തുടര്‍ന്നു.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലവിലുള്ള സ്ഥിതി തുടരുന്നു എന്ന് ഉറപ്പുവരുത്താനായി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ്.
ഒമാന്‍, നേപ്പാള്‍, മംഗോളിയ, അമേരിക്ക, ശ്രീലങ്ക, റഷ്യ, കസാഖിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടണ് എന്നീ രാജ്യങ്ങളുമായിച്ചേര്‍ന്ന് ഇന്ത്യ സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തി.
2017 ഡിസംബര്‍ 4 മുതല്‍ 24 വരെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ വെച്ച് അഫ്ഗാനിസ്ഥാന് സൈന്യം, വ്യോമ സേന എന്നിവയില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൈനിക പരിശീലനം നല്കി. ഇതാദ്യമായാണ് വിദേശ രാജ്യത്തു നിന്നുള്ള വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സേന പരിശീലനം നല്‍കിയത്.
2017 ജൂലൈ 17 നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍, പാലി, ജലോര്‍ ജില്ലകളിലും ഗുജറാത്തിലെ വടക്കന്‍ മേഖലയിലും ബായിസ്വാഡയിലും സുരേന്ദ്ര നഗറിലും സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഓഗസ്റ്റ് 17നു ബിഹാറിലെ മധുബനി, സിതാമാര്‍ഹി, ഗോപാല്‍ഗഞ്ച്, മുസാഫര്‍പൂര്‍ ജില്ലകളിലും ഉത്തര്‍ പ്രദേശിന്റെ ചില ഭാഗങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിലും ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി രക്ഷാപ്രവര്ത്തനരംഗത്തു സൈന്യം സജീവമായിരുന്നു. ആയിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണവും രക്ഷാ, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തു.
2017 ഓഗസ്റ്റ് 17ന് സിര്‍സയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 18 സൈനിക സംഘങ്ങള്‍ അണിനിരന്ന ഫ്ളാഗ് മാര്‍ച്ച് നടത്തി.
കായികരംഗത്തു ശോഭനമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സൈന്യത്തിനു സാധിച്ച വര്‍ഷംകൂടിയായിരുന്നു 2017. ഐ.എസ്.എസ്.എഫ്. വേള്‍ഡ് കപ്പ് 2017ല്‍ സുബേദാര്‍ ജിത്തു റായിയും ഹീന സിദ്ധുവും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തില്‍ ജേതാക്കളായി. റേസ് എറൗണ്ട് ഓസ്ട്രിയ, ഏഷ്യന്‍ ജിംനാസ്റ്റിക്സ് ചാംപ്യന്‍ഷിപ്പ്, കേഡറ്റ് ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് 2017, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രി ഒന്നാം സീരീസ്, പാര അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രീ എന്നിവയില്‍ പങ്കെടുത്ത സായുധ സേനാംഗങ്ങള്‍ നേട്ടങ്ങളുണ്ടാക്കി.
ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടു വിദ്യാര്‍ഥികള്‍ക്കായി വിനോദ യാത്ര നടത്തിയതു ശ്രദ്ധേയമായി. ജമ്മു-കശ്മീര്‍, മണിപ്പൂര്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായാണു യാത്ര ഒരുക്കിയത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വികസനത്തെയും കുറിച്ച് അറിവു പകരുകയായിരുന്നു ഉദ്ദേശ്യം.
ജമ്മു കാശ്മീരിലെ യുവാക്കള്‍ക്ക് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിനുള്ള സെന്യത്തിന്റെ സൂപ്പര്‍- 40 ഉദ്യമം വന്‍ വിജയമായിരുന്നു. ഈ പദ്ധതിക്കു കീഴില്‍ പരിശീലനം നേടിയ സംസ്ഥാനത്തു നിന്നുള്ള 26 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും 2017 ലെ ഐ.ഐ.ടി ജി.ഇ.ഇ മെയിന്‍ എക്സാമില്‍ വിജയിച്ചു. 9 വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി അഡ്വ്വാന്സ്ഡ് പരീക്ഷ പാസ്സായി.
ലോക നിലവാരത്തിലുള്ള പരിശീലനം നല്കുന്ന, ആര്‍മേര്‍ഡ് കോര്‍ ആന്റ് സ്കൂളിന് 2017 ഏപ്രില്‍ 15 ന് രാഷ്ട്രപതി പ്രസിഡന്റ്സ് സ്റ്റാന്റേര്‍ഡ്സ് പുരസ്കാരം സമ്മാനിച്ചു.
സൈനിക ഉദ്യോഗസ്ഥരുടെ സാങ്കേതിക വിദ്യാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യവും ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയും തമ്മില്‍ 2017 സെപ്റ്റംബര്‍ 28 ന് ധാരണാപത്രം ഒപ്പുവെച്ചു. വിദൂര വിദ്യഭ്യാസം വഴി സേനാ ഉദ്യോഗസ്ഥര്‍ക്ക് ബിരുദ/ബിരുദാനന്തര ബിരുദ/ ഡോക്ടറേറ്റ് കോഴ്സുകളില്‍ രണ്ടാം വര്‍ഷമോ, മൂന്നാം വര്‍ഷമോ പ്രവേശനം നേടാന്‍ ഈ ധാരണാപത്രം സഹായിക്കും.
സൈനികര്‍ക്കായി പ്രത്യേക ബാച്ചിലേര്‍സ് ഡിഗ്രീ പ്രോഗ്രാം ആരംഭിക്കാനായി സൈന്യവും മഹാരാഷ്ട്രയിലെ നാസിക്കിലുള്ള യശ്വന്ത്റാവു ചവാന് മഹാരാഷ്ട്ര ഓപണ്‍ സര്‍വകലാശാലയും തമ്മില്‍ 2017 സെപ്റ്റംബര്‍ 21 ന് ധാരണാപത്രം ഒപ്പുവെച്ചു.
1971ലെ യുദ്ധവിജയത്തിന്റെ ആവേശം ജ്വലിപ്പിച്ചു നിര്‍ത്തുന്നതിനായി വിജയ് ദിവസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യംസില്‍ നടന്ന വിജയ് ദിവസ് ആഘോഷില് യുദ്ധ ഭടന്മാരും അവരുടെ കുടുംബവും പങ്കെടുത്തു. 2017 ഡിസംബര്‍ 14 മുതല്‍ 19 വരെ ബംഗ്ലാദേശില്‍ നടന്ന ആഘോഷത്തില്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന 27 പേരും സര്‍വീസിലുള്ള നാല് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്ത്യന്‍ നാവികസേന അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിഫെന്‍സ് എക്സ്പോ 2017ലും നേവല്‍ ഡിഫന്‍സ് മാരിടൈം സെക്യൂരിറ്റി എക്സ്പോ 17ലും മലേഷ്യന്‍ നാവികസേന സംഘടിപ്പിക്കുന്ന ദ്വിവര്‍ഷ നാവിക പ്രദര്‍ശനമായ ലങ്കാവി ഇന്റര്‍നാഷണല്‍ മാരിടൈം ആന്‍ഡ് ഏറോസ്പേസ് എക്സിബിഷനിലും പങ്കെടുത്തു. 2017 മെയ്-ജൂണ്‍ കാലത്ത് ഈസ്റ്റേണ്‍ ഫ്ളീറ്റിലെ ഐ.എന്‍.എസ്. സഹ്യാദ്രി, ശിവാലിക്, കാമോര്‍ത്ത, ജ്യോതി എന്നിവ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലും പടിഞ്ഞാറന്‍ പസഫിക്കിലും വിന്യസിച്ചു. ഈസ്റ്റേണ്‍ ഫ്ളീറ്റിലെ സത്പുര, കടമത്ത് എന്നീ കപ്പലുകള്‍ ആസിയാന്‍ ഇന്റര്‍നാഷണല്‍ ഫ്ളീറ്റ് റിവ്യൂവിലേക്കും അയച്ചു. 2017 ഒക്ടോബര്‍ 19 മുതല്‍ 29 വരെ റഷ്യന്‍ നാവികസേനയുമായി ചേര്‍ന്നുള്ള ഉഭയകക്ഷി അഭ്യാസപ്രകടനമായ ഇന്ദ്ര-17 ല്‍ നാവിക സേന പങ്കെടുത്തു.
സിംഗപ്പൂരില്‍ മെയ് 15 മുതല്‍ 17 വരെ നടന്ന ഇന്റര്‍നാഷണല്‍ മാരിടൈം റിവ്യൂ(ഐ.എം.ആര്.)വിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നാവികസേനാ തലവന്‍ അഡ്മിറല്‍ സുനില്‍ ലാന്ബയാണു നയിച്ചത്. സഹ്യാദ്രി, കാമോര്‍ത്ത എന്നി കപ്പലുകള്‍ ഐ.എം.ആറിലേക്ക് അയക്കുകയും ചെയ്തു. സീഷെല്‍സ് ദേശീയ ദിനാഘോഷച്ചടങ്ങിലേക്ക് ഐ.എന്‍.എസ്. സുനയ്ന അയച്ചു. വെസ്റ്റേണ്‍ ഫ്ളീറ്റിലെ നാലു കപ്പലുകള്‍ മെഡിറ്ററേനിയില്‍ കടലിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കും അയച്ചിരുന്നു.
ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ യുവ ഓഫീസര്‍മാര്‍ക്കു കടല്‍യാത്ര പരിചയപ്പെടുത്തുന്നതിനായി തരംഗിണി, സുദര്‍ശിനി എന്നീ പരിശീലനക്കപ്പലുകളില് കടല്‍യാത്രകള്‍ നടത്തി.
കനത്ത മഴ നാശം വിതച്ച ഗുജറാത്തിലും മഹാരാഷ്ട്രയിലും രക്ഷാപ്രവര്‍ത്തനത്തില്‍ നാവികസേന സജീവമായി പങ്കെടുത്തു. ഏപ്രില്‍ 17നു വെള്ളപ്പൊക്കം നേരിട്ട ജമ്മു-കശ്മീരിലെ ബെഹ്റാംപൂരിലും നിംഗ്ലിയിലും രണ്ടു ടീമുകളെ വിന്യസിച്ചു. 25 സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ സംഘത്തിനു സാധിച്ചു.
മലബാര്‍ സൈനിക അഭ്യാസത്തിന്റെ 21-ാം പതിപ്പ് 2017 ജൂലൈ 9 മുതല്‍ 17 വരെ രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് നടന്നു. ഇന്ത്യന്‍ നാവിക സേനയ്ക്കു പുറമേ, അമേരിക്കന്‍ നാവിക സേനയും ജപ്പാന് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും അഭ്യാസങ്ങളില്‍ പങ്കെടുത്തു. 16 കപ്പലുകള്‍, 2 അന്തര്‍വാഹിനികള്‍, 95 വിമാനങ്ങള്‍, മറൈന്‍ കമാന്‍ഡോകള്‍, സ്പെഷ്യല്‍ ഫോഴ്സ് എന്നിവ അഭ്യാസങ്ങളില്‍ പങ്കെടുത്തു.
കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിന് ഗള്‍ഫ് ഓഫ് ഏദനില്‍ ഒരു കപ്പല്‍ ഇന്ത്യന്‍ നേവി നിയോഗിച്ചിട്ടുണ്ട്. ഇതുവരെ 65 ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ ഈ മേഖലയില്‍ സുരക്ഷക്കായി ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. ഇതു വഴി കടന്നു പോയ 3788 ല്‍ കൂടുതല്‍ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കി ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ അവയെ അനുഗമിച്ചു. ഇതുവരെ ഇന്ത്യന്‍ നാവിക സേന 44 കടല്‍ക്കൊള്ള ശ്രമങ്ങള്‍ ചെറുക്കുകയും 120 കൊള്ളക്കാരെ പിടികൂടുകയും ചെയ്തു.
രോഹിംഗ്യ അഭയാര്‍ത്ഥി പ്രതിസന്ധി നേരിടുകയായിരുന്ന ബംഗ്ലാദേശിലേക്ക് 777 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യന്‍ നേവിയുടെ കപ്പല്‍ ഖരിയാല് അയച്ചു.
മോറ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആഴക്കടലില്‍ ഒറ്റപ്പെട്ട 33 ബംഗ്ലാദേശികളെ ഇന്ത്യന്‍ നാവിക സേനാ കപ്പലായ സുമിത്ര കണ്ടെത്തി രക്ഷപ്പെടുത്തി.
ശ്രീലങ്കന്‍ നാവികസേനാ കമാന്റര്‍ രവീന്ദ്ര സി വൈജെഗുണരത്ന 2017 മെയ് 26 മുതല്‍ 27 വരെ ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിച്ചു. ഐ.എന്‍എയിലെ പാസ്സിംഗ് ഔട്ട് പരേഡ് വീക്ഷിക്കുന്ന ആദ്യ വിദേശ വ്യക്തിത്വമാണ് അദ്ദേഹം.
30 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ് വിരാട് 2017 മാര്‍ച്ച് 6 ന് ഡീ കമ്മിഷന് ചെയ്തു. ഇന്ത്യന്‍ നാവിക സേനാ കപ്പലുകളായ അഗ്രായ്, മാതംഗ, കാര്‍വാര്‍, കാകിനാട, അന്തര്‍ വാഹിനിയായ സിന്ധുരക്ഷക് എന്നിവയും 2017 ല്‍ ഡീ കമ്മീഷന് ചെയ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന ‘കടലില്‍ ഒരു ദിനം’ പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും 2017 ജനുവരി പത്തിനു കൊച്ചിയില്‍ ഒരു ദിവസം കടലില്‍ ചെലവഴിച്ചു. ഇന്ത്യയുടെ തീരദേശസുരക്ഷാ പദ്ധതിയെക്കുറിച്ച് അറിവു പകരുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കടല്‍വഴി ഉണ്ടായേക്കാവുന്ന ഭീഷണികളെയും വെല്ലുവിളികളെയുംകുറിച്ചു സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നതിനുകൂടി ആയിരുന്നു ഇത്.
ആന്ധ്രാ പ്രദേശ് ഗവണ്മെന്റിന്റെ ആവശ്യപ്രകാരം 2017 ഫെബ്രുവരി 2 മുതല്‍ 4 വരെ വിജയവാഡയില്‍ മിനി നേവല്‍ ഡെമോ സെഘടിപ്പിച്ചു.
കേരള ഗവണ്മെന്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സിന്റെ അവാര്‍ഡ്, സുരക്ഷാനടപടികളുടെ നടത്തിപ്പിന് കൊച്ചി നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിനു ലഭിച്ചതു ശ്രദ്ധേയമായ നേട്ടമാണ്.
സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 36 റഫേൽ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി 2016 സെപ്റ്റംബര്‍ 23 ന് ഇന്ത്യ കരാര്‍ ഒപ്പുവെച്ചിരുന്നു. 2022 ഓടെ ഇത് സേനയുടെ ഭാഗമാവുമെന്നാണ് കരുതപ്പെടുന്നത്. ടാങ്കുകളും മറ്റും തകര്‍ക്കാന്‍ ശേഷിയുള്ള സെന്‍സര്‍ ഫ്യൂസ്ഡ് ആയുധങ്ങളും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്ന നടപടി 2017 സെപ്റ്റംബറോടെ ഇന്ത്യന്‍ വ്യോമസേന പൂര്‍ത്തിയാക്കി. മിഗ്-29 വിമാനം പുതിയ ആയുധങ്ങളും മറ്റും സജ്ജീകരിച്ചുകൊണ്ടു പുതുക്കി. പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം റഷ്യയിലാണു നടന്നതെങ്കില്‍ രണ്ടാം ഘട്ടം പുരോഗമിക്കുന്നത് നാസിക്കിലെ ബേസ് റിപ്പയര്‍ ഡിപ്പോയിലാണ്.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) രൂപകല്‍പ്പന നല്കി വികസിപ്പിച്ച ആദ്യത്തെ എയര്‍ബോണ്‍ ഏര്‍ലി വാര്‍ണിംഗ് ആന്റ് കണ്ട്രോള് സംവിധാനം 2017 ഫെബ്രുവരിയില്‍ വ്യോമസേനയുടെ ഭാഗമായി.
ലോ ലെവല്‍ ദ്രുത പ്രതികരണ മിസൈല്‍ സംവിധാനമായ സ്പൈഡര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി.
വടക്കുകിഴക്കന്‍ മേഖലയിലെ 30 വ്യോമസേനാ എയര്‍ഫീല്‍ഡുകള്‍ യാത്രാവിമാനങ്ങള്ക്കുകൂടി തുറന്നുകൊടുത്തു. യാത്രാവിമാനങ്ങള്‍ക്ക് വ്യോമസേനയുടെ നിയന്ത്രിത എയര്‍സ്പേസ് വഴി 20 റൂട്ടുകള്‍ അനുവദിക്കുകയും ചെയ്തു.
500 കിലോഗ്രാം ജനറല്‍ പര്‍പസ് ബോംബ്, തെര്‍മോബാറിക് ബോംബ്, സാന്റ് മിസ്സൈല്‍ എന്നിവയ്ക്കായി ഫ്ളൈറ്റ് ട്രയല്‍സ് നടത്തി.
പഠാന്‍കോട്ട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേന സുരക്ഷാ സംവിധാനങ്ങളും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനസംവിധാനവും പുനഃപരിശോധനയ്ക്കു വിധേയമാക്കിരുന്നു. തുടര്‍ന്ന്, പഞ്ചാബിലെ ഭട്ടിന്‍ഡയിലും ഗുജറാത്തിലെ നലിയയിലും സുരക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ടിടത്തും സുരക്ഷാ പരിശീലന കോഴ്സുകള്‍ നടന്നുവരികയാണ്. 603 ഓഫീസര്‍മാരും 5163 വ്യോമസൈനികരും ഉള്‍പ്പെടെ 5766 പേര് ഇതിനകം പരിശീലനം നേടിക്കഴിഞ്ഞു.
തായ്ലന്ഡിലെ ചിയാങ് മായിയില്‍ നടന്ന എക്സ് സിയാം ഭാരത് 2017 വ്യോമാഭ്യാസം, ഒക്ടോബറില്‍ റഷ്യയില്‍ നടന്ന എക്സ് ഇന്ദ്ര-17, നവംബറില്‍ ഇസ്രായേലില്‍ നടന്ന എക്സ് ബ്ലൂ ഫ്ളാഗ്-2017, സിംഗപ്പൂരുമായി സഹകരിച്ചുള്ള സംയുക്ത സൈനിക പരിശീലനം എന്നിവയില്‍ വ്യോമസേന സംബന്ധിച്ചു.
സി-17, ഐ.എല്‍.-76 വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് 2017 ജനുവരി 22നും ഫെബ്രുവരി 22നും ഇടയില്‍ ഗുവാഹട്ടിയില്‍നിന്ന് ഇംഫാലിലേക്ക് ഓയില്‍ ടാങ്കറുകള്‍ എത്തിച്ചു. മണിപ്പൂര്‍ സാമ്പത്തിക ബന്ദിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ 856 സി.ആര്.പി.എഫ്. ഉദ്യോഗസ്ഥരെ എത്തിച്ചതും 60 ടണ്‍ ഭാരം വരുന്ന വസ്തുക്കള്‍ എത്തിച്ചതും വ്യോമസേനാ വിമാനങ്ങളിലായിരുന്നു.
രാജസ്ഥാന്, യു.പി., ബിഹാര്‍, ആസാം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രക്ഷാദൗത്യവുമായി വ്യോമസേന രംഗത്തുണ്ടായിരുന്നു. ലഡാക്ക് പോലുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ വിദേശ പൗരന്മാര്ക്കു തുണയായതും സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ തന്നെ. ബംഗ്ലാദേശിലെയും മ്യാന്മറിലെയും റോഹിംഗ്യ അഭയാര്‍ഥികള്‍ക്കു ഭക്ഷണമെത്തിക്കുകയും ചെയ്തു. നക്സല്‍ ആക്രമണം ശക്തമായപ്പോള്‍ പ്രതിരോധിക്കാനും ഓഖിയില്‍ തിരുവനന്തപുരത്തു മത്സ്യത്തൊഴിലാളികള്‍ക്കു ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും കൈത്താങ്ങുമായി വ്യോമസേനയെത്തി.
പ്രതിരോധ ഉല്പന്നങ്ങള് തദ്ദേശീയമായി ഉല്പാദിപ്പിക്കുക എന്നതിന് ഇന്ത്യന്‍ വ്യോമസേന പ്രാധാന്യം കല്പിച്ചുവരുന്നു. യുദ്ധവിമാനം, ആകാശ് മിസൈല്‍, ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകള്‍ തുടങ്ങിയ പദ്ധതികളിലെല്ലാം സ്വദേശിവല്‍ക്കരണത്തിനു സ്ഥാനം കല്പിച്ചിട്ടുണ്ട്. മികച്ച ആയുധങ്ങള്‍ തയ്യാറാക്കുന്നതിനായി ഡി.ആര്.ഡി.ഒയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കിക്കൊണ്ട് ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതി വഴി ഈ രംഗത്തു മുന്നേറുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. ഇതു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, നൈപൂണ്യം വര്‍ധിപ്പിക്കുകയും വ്യോമമേഖലയുടെ വികാസത്തിന് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനു സഹായകമാവുകയും ചെയ്യും.