റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്. ലാലു ഉൾപ്പെടെ കേസിലെ എല്ലാ പ്രതികൾക്കും മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവപാൽ സിംഗ് വിധി പ്രഖ്യാപനം നടത്തിയത്. കാലിത്തീറ്റ കുംഭകോണ കേസിൽ ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പടെ എല്ലാ പ്രതികൾക്കും മൂന്നര വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കാൻ കോടതി വിധിച്ചു.
പ്രായം 70 കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും ലാലു ആവശ്യപ്പെട്ടെങ്കിലും ഇളവ് നൽകരുതെന്നും പരമാവധി ശിക്ഷ നൽകണമെന്നും സിബിഐ വാദിച്ചു. പ്രതികൾക്ക് ജയിലിൽ പശുവിനെ പരിപാലിക്കാമെന്നും നേരത്തെ പശുവിനെ പരിപാലിച്ച് പരിജയമുണ്ടല്ലോയെന്നും ജഡ്ജി പരിഹസിച്ചു.
കേസിൽ ലാലു പ്രസാദ് യാദവ് ഉൾപ്പടെ 16 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 23 ന് കോടതി കണ്ടെത്തിയിരുന്നു. 1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ ചമച്ച് ഡിയോഹർ ജില്ലാ ട്രഷറിയിൽ നിന്നും 84.5 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് വിധി. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേ കേസിലാണ് വിധി വന്നത്. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേര് വിചാരണക്കാലയിളവിനിടെ മരണപ്പെട്ടു. ഒരാള്‍ കുറ്റം സമ്മതിച്ച് മാപ്പ് സാക്ഷിയായി.
നേരത്തെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്റെ മകൻ തോജസ്വി യാദവ് വ്യക്തമാക്കി. 70 വയസ് പിന്നിട്ട ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തിന് കോടതി വിധിയോടെ അന്ത്യമാകുകയാണ്.