ന്യൂഡൽഹി: പൈലറ്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 24 കാരൻ അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസ് പൈലറ്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഗീത് സിംഗ് ആണ് അറസ്റ്റിലായത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് ഇയാളെ പാരാമിലിട്ടറി ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
വിമാനത്താവളത്തിലെ സ്കൈവാക്കിനു സമീപത്ത് ചുറ്റി കറങ്ങുകയായിരുന്ന ഇയാൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പൈലറ്റിന്റെ യൂണിഫോം ധരിച്ചിരുന്ന ഇയാളുടെ കഴുത്തിൽ സിംഗപ്പൂർ എയർലൈൻസ് ജീവനക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരു ഐഡിയും ഉണ്ടായിരുന്നു. സൂഷ്മമായ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ബിസിനസ് കാർഡ് മേക്കർ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു സംഗീത് വ്യാജ ഐഡി നിർമ്മിച്ചത്.
ഡൽഹിയിൽ നിന്നുമാണ് ഇയാൾ പൈലറ്റിന്റെ യൂണിഫോം വാങ്ങിയത്. 2020 ൽ ഇയാൾ മുംബൈയിൽ ഒരു വർഷത്തെ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി കോഴ്‌സ് പൂർത്തിയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. യോഗ്യതകളൊന്നും ഇല്ലാതിരുന്നിട്ടും താനൊരു പൈലറ്റ് ആണെന്ന് സ്വന്തം വീട്ടുകാരെയടക്കം ഇയാൾ വിശ്വസിപ്പിച്ചിരുന്നു.