ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 68-ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകർന്ന ആ മഹാനുഭാവന്‍റെ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഏറെയാണ്.
സത്യം, അഹിംസ എന്നീ തത്വങ്ങളിൽ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്‍റെ ജീവിതം ഒഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്‍റെ ജീവിതം തന്നെയാണ് എന്‍റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവർക്ക് മാർഗ ദർശിയായി നിലകൊളളാനും ഗാന്ധിജിയ്‌ക്ക് കഴിഞ്ഞു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാർഗ ദീപമായി നിലക്കൊണ്ടു അദ്ദേഹം.
തന്‍റെ ജീവിതകാലം മുഴുവൻ ഹൈന്ദവ തത്വങ്ങൾ പിന്തുടർന്ന ബാപ്പുജി, രാമരാജ്യമായിരുന്നു സ്വപ്നം കണ്ടത്. ഈ ആദർശ ശുദ്ധി കൊണ്ടു തന്നെയാണ്, ഗാന്ധിജിയുടെ ജീവിതവും, ഉപദേശവും അവലോകനം ചെയ്താൽ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും. രാഷ്‌ട്ര പിതാവിനു മുന്നിൽ ജനം ടി വിയുടെ പ്രണാമം.