ഡച്ച് ഫുട്ബോൾ ഇതിഹാസം യൊഹാൻ ക്രൈഫ് അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ബാഴ്‍സലോണയിലായിരുന്നു അന്ത്യം.68 വയസ്സായിരുന്നു. കളിക്കാരനായും പരിശീലകനായും ഉയരങ്ങൾ കീഴടക്കി .ആധുനീക ഫുട്ബോളിന്‍റെ ചക്രവർത്തിമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പെലെയ്‌ക്കും മറഡോണയ്‌ക്കുമപ്പുറം.അതായിരുന്നു ഹെൻഡ്രിക് യൊഹാൻസ് ക്രൈഫെന്ന യൊഹാൻ ക്രൈഫ്.
വന്യമായ വേഗത്തിനും കരത്തിനുമൊപ്പം ഫിനിഷിംഗിലെ മികവുമായി എഴുപതുകളിൽ ഒരു പറ്‍റം താരങ്ങൾ നിറഞ്ഞാടിയപ്പോൾ അതിൽ നിന്ന് വേറിട്ടൊരു ശൈലിയായിരുന്നു ക്രൈഫിന്‍റെത്.ടോട്ടൽ ഫുട്ബോളുമായി ക്രൈഫ് കലാവിരുന്നൊരുക്കി.കാലിൽ പന്തെത്തിയാൽ കാണികളെ ത്രസിപ്പിക്കാമെന്ന് കാട്ടിക്കൊടുത്തു.ഒപ്പം ടോട്ടൽ ഫുട്ബോളെന്ന പുതിയൊരു പുതിയ ശൈലിയും സമ്മാനിച്ചു.
പ്രൊഫഷണൽ ഫുട്ബോളിൽ തുടക്കം ഡച്ച് ക്ലബ്ബ് അയാക്സിലൂടെ.ക്ലബ്ബിനെ മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയതോടെ ക്രൈഫിനെ ചുറ്റിപ്പറ്റിയായി യൂറോപ്യൻ ഫുട്ബോൾ.പിന്നെ അക്കാലത്തെ റെക്കോർഡ് തുകയ്‌ക്ക് ബാഴ്‍സലോണയിൽ .ഇതിനിടയിലെത്തിയ ലോകകപ്പിൽ കാൽപന്ത് പ്രേമികൾക്ക് എക്കാലവും ഓർത്ത് വയ്‌ക്കാനുള്ള വിഭവങ്ങൾ നൽകി ത്രസിപ്പിച്ചു..
കപ്പ് ഏറ്‍റുവാങ്ങിയ ബെക്കൻബോവറേക്കാളും വീരനായകനായകനായത് ഫൈനലിൽ കണ്ണീർവാർത്ത ക്രൈഫ്.ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ ഡച്ച് താരം നേടിയത് മൂന്ന് ബലൺ ഡി ഓർ പുരസ്കാരങ്ങൾ.ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനങ്ങളെ പുൽകിയ ക്രൈഫ് പിന്നീട് പരിശീലകനായും മിന്നി.ലാലിഗയിൽ ബാഴ്സലോണ തുടർച്ചയായി വെന്നിക്കൊടി നാട്ടിയത് നാല് തവണ.ഒപ്പം 1992ൽ ബാഴ്സയ്‌ക്ക് ആദ്യ യൂറോപ്യൻ കപ്പും ക്രൈഫിന്‍റെ ശിഷ്യർ സമ്മാനിച്ചു.
മറ്റ് പരിശീലകരിൽ നിന്ന് വ്യത്യസ്തമായി യൂത്ത് അക്കാദമികളിൽ ക്ലബ്ബുകൾ ശ്രദ്ധ പതിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ക്രൈഫ്.ഡച്ച് ഇതിഹാസം ബാഴ്സലോണയ്‌ക്കായി വിഭാവനം ചെയ്ത ലാ മെസിയിലൂടെയാണ് സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസി,ആന്ദ്രേ ഇനിയേസ്റ്‍റ,സെസ് ഫാബ്രിഗാസ് എന്നിവരെല്ലാം ഫുട്ബോളിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്.
ഗോളടിക്കുന്നവരെയല്ല,ഗോളടിക്കാൻ പന്ത് നൽകുന്നവരെയാണ് എനിക്കാവശ്യമെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ക്രൈഫിനായാവണം ഇനിയും തുകൽ പന്തുമായി താരങ്ങൾ സുന്ദര ഫുട്ബോൾ കാഴ്ചവെയ്‌ക്കുക.
19 വര്‍ഷം നീണ്ട കരിയറിലെ 520 മത്സരങ്ങളില്‍ നിന്നായി 392 തവണ ക്രൈഫ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. പരിശീലകനെന്ന നിലയിലും െ്രെകഫിന് ഉജ്ജ്വലമായ റെക്കോഡാണുള്ളത്. പരിശീലകനായ 374 മത്സരങ്ങളില്‍ 242ലും ക്രൈഫിനൊപ്പമായിരുന്നു ജയം. 70 കളികള്‍ തോറ്റപ്പോള്‍ 75 എണ്ണം സമനിലയിലായി.