ശതാബ്‍ദി കോപ്പ അമേരിക്ക ഫുട്ബോളിന് അമേരിക്കയിലെ സാന്‍റാ ക്ളാരയിൽ വർണ്ണാഭമായ തുടക്കം. ആദ്യ മത്സരത്തിൽ കൊളംബിയയ്‍ക്ക് ജയം. ആതിഥേയരായ യുഎസ്എയെ മറുപടിയില്ലാത്ത രണ്ടുഗോളിനാണ് കൊളംബിയ കീഴടക്കിയത്. ആദ്യ പകുതിയിൽ ക്രിസ്റ്റ്യൻ സപാറ്റയും ജെയിംസ് റോഡ്രിഗസും നേടിയ ഗോളുകളാണ് കൊളംബിയയുടെ വിജയമൊരുക്കിയത്.
കളിയുടെ ഏഴാം മിനിട്ടിൽ തന്നെ കൊളംബിയ പണി തുടങ്ങി. എഡ്വിൻ ക്വാർഡാഡോ നൽകിയ പന്ത് ക്രിസ്റ്റ്യൻ സപാറ്റ യുഎസ് ഗോൾവലയിലേക്ക് തൊടുത്തുവിട്ടു. ആതിഥേയർക്ക് ആദ്യ പ്രഹരം.
മത്സരത്തിന്‍റെ മുപ്പതാം മിനിറ്റിൽ തിരിച്ചുവരാൻ ലഭിച്ച സുവർണ്ണാവസരം അമേരിക്കൻ ടീം പാഴാക്കി. ഫാബിയൻ ജോൺസന്‍റെ ഫ്രീകിക്ക് ലക്ഷ്യം കണ്ടില്ല.
സമനില ഗോളിനായി യുഎസ് പൊരുതിയെങ്കിലും, കൊളംബിയൻ പ്രതിരോധത്തിന് മുന്നിൽ എല്ലാം വെറുതെയായി.
ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, കൊളംബിയയുടെ രണ്ടാം ഗോൾ പിറന്നു. അമേരിക്കൻ ഡിഫൻഡർ ഡീൻഡ്രേ യെദ്‍ലീൻ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനൽറ്റി സൂപ്പർ താരം ജെയിംസ് റോഡ്രിഗസ് അനായാസമായി വലയിലെത്തിച്ചു.
രണ്ടാംപകുതിയിൽ ഗോൾ നേടാൻ അമേരിക്ക അടവുകൾ പയറ്‍റി നോക്കിയെങ്കിലും അതെല്ലാം കൊളംബിയൻ പ്രതിരോധത്തിൽ തട്ടിത്തകർന്നു. ഫൈനൽ വിസിൽ മുഴങ്ങിയോടെ കോപ്പയിലെ ആദ്യ ജയം കൊളംബിയയ്ക്ക്.