പാലക്കാട്: വാണിയംകുളത്ത് കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. ഇവർ സഞ്ചരിച്ച കാർ കേരളത്തിൽ നിന്ന് കർണാടക അതിർത്തി കടന്ന് പിന്നീട് വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാഹനം ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള നിർണായക സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.
ലഭിച്ച വിവരങ്ങൾ പ്രകാരം, കർണാടകയിലേക്ക് വാഹനം പ്രവേശിക്കുമ്പോൾ അച്ഛനും അമ്മയും മകൻ വിഷ്ണുവും ഉൾപ്പെടെ മൂന്ന് പേരും വാഹനത്തിലുണ്ടായിരുന്നു. എന്നാൽ പിന്നീട് വാഹനം കേരളത്തിലേക്ക് മടങ്ങിയെത്തി ഉപേക്ഷിക്കുമ്പോൾ മകൻ വിഷ്ണു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഇതോടെ വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എവിടേക്ക് പോയി, അച്ഛനും അമ്മയും എവിടെയായി, ഇവർ തമ്മിൽ എന്താണ് സംഭവിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇപ്പോൾ പൊലീസ് ഉത്തരം തേടുന്നത്. സംഭവത്തിന്റെ ദുരൂഹത വർധിച്ചതോടെ അന്വേഷണം വിവിധ ദിശകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
കുടുംബത്തെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ച ഉടൻ തന്നെ എസ്.ഐ കെ.പി. അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ്, സിവിൽ പൊലീസ് ഓഫീസർ സുജി ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ ഈ സംഘം മൈസൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ അന്വേഷണത്തിന് കൂടുതൽ വേഗം പകരാൻ സർക്കിൾ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘവും രൂപീകരിച്ചു. എ.എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ്, സുഭാഷ് എന്നിവരാണ് പുതിയ സംഘത്തിലുള്ളത്.
സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കുടുംബത്തെ കണ്ടെത്തുന്നതിനായി കേരള-കർണാടക പൊലീസ് തമ്മിലുള്ള ഏകോപനവും ശക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.















