ഹരാരേ : സിംബാബ്വേയ്‌ക്കെതിരെ നടന്ന ഹരാരെ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ഉജ്ജ്വല വിജയം . ഒൻപത് വിക്കറ്റിനാണ് ഇന്ത്യ സിംബാബ് വേയെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ് വേ 49.5 ഓവറിൽ 168 റൺസിന് എല്ലാവരും പുറത്തായി .ജസ്പ്രീത് ബൂമ്രയുടെ നാലു വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. രണ്ടു വിക്കറ്റുകൾ വീതമെടുത്ത ധവാൽ കുൽക്കർണിയും ബരീന്ദർ ശ്രാനും മികച്ച പിന്തുണ നൽകിയതോടെ സിംബാബ് വേ പത്തിമടക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ നീലപ്പടയുടെ ആദ്യ വിക്കറ്റ് 11 റൺസിൽ വീണു . 7 റൺസെടുത്ത കരുൺ നായരെ ചതാരയുടെ പന്തിൽ സിക്കന്ദർ റാസ പിടിച്ച് പുറത്താക്കി . ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സിംബാബ് വേയുടെ കയ്യിൽ നിന്നും സാവധാനം കളി തട്ടിയെടുക്കുകയായിരുന്നു.
അരങ്ങേറ്റത്തിൽ തന്നെ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച് സെഞ്ച്വറി നേടിയ ലേകേഷ് രാഹുൽ 7 ബൗണ്ടറികളും ഒരു സിക്സറും പായിച്ചു. 115 പന്തിലായിരുന്നു ലോകേഷിന്റെ മനോഹരമായ ശതകം . 62 റൺസെടുത്ത് പുറത്താകാതെ നിന്ന അമ്പാട്ടി റായിഡു അഞ്ച് പന്തുകൾ ബൗണ്ടറി കടത്തി.
41 റൺസെടുത്ത എൽടൺ ചിഗുമ്പുര മാത്രമാണ് സിംബാബ് വേ നിരയിൽ പിടിച്ചു നിന്നത്. എർവിൻ 21 ഉം സിക്കന്ദർ റാസ 23 ഉം റൺസെടുത്തു.