ന്യൂയോർക്ക്: കോപ്പാ അമേരിക്ക ഫുട്ബോളിൽ നിന്ന് ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ഗ്രൂപ്പിലെ നിർണ്ണായക മത്സരത്തിൽ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. എഴുപത്തിയഞ്ചാം മിനിട്ടിലാണ് പെറു വിജയഗോൾ നേടിയത്. റൗൾ റൂയിഡിയാസ് കൈകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടതാണെന്ന് ബ്രസീൽ ആരോപിച്ചതോടെ ഗോൾ വിവാദമായിരിക്കുകയാണ്.
ബെലേ ഹൊറിസോണ്ടയിൽ പൊഴിച്ച കണ്ണീർ ഗില്ലെറ്റ് സ്റ്റേഡിയത്തിലും കാനറികൾ ആവർത്തിച്ചു. വിവാദത്തിന്‍റെ കൈയ്യൊപ്പു ചാർത്തിയ ഗോളുമായി പെറു അവസാന എട്ടിലേക്ക്.
മുനയൊടിഞ്ഞ മുന്നേറ്റങ്ങൾക്കൊപ്പം ഭാഗ്യക്കേടും മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി. 75 ആം മിനിട്ടിൽ റൗൾ റൂയിഡിയാസ് ശതാബ്ദി കോപ്പയിൽ ബ്രസീലിന്‍റെ വിധിയെഴുതി.