പാരീസ് : കിരീടം കൈപ്പിടിയിലൊതുക്കിയെങ്കിലും ഫൈനലിൽ മുഴുവൻ സമയം മൈതാനത്ത് ഇറങ്ങാനാവാതിരുന്നത് സൂപ്പർതാരം ക്രിസ്റ്‍റ്യാനൊ റൊണൾഡോയ്‌ക്കും ആരാധകർക്കും നിരാശ പടർത്തുന്നതായി. കലാശക്കളിയുടെ ആദ്യ പകുതിപോലും പൂർത്തിയാക്കാനാകാതെ ക്രിസ്‍റ്‍റി കളം വിട്ടപ്പോൾ തകർന്നത് പോർച്ചുഗലിന്‍റേയും ആരാധകരുടേയും ഹൃദയമാണ്.
ഇത് കലാശക്കളിയുടെ കണ്ണീർക്കാലം.തോൽവിയുടെ വിങ്ങൽ പെയ്യിച്ച് ലയണൽ മെസി മടങ്ങിയപ്പോൾ ക്രിസ്റ്‍റ്യാനോയ്‌ക്ക് വേദന സമ്മാനിച്ചത് പരുക്ക്. 16 – )0 മിനിട്ടിലാണ് ആദ്യം ക്രിസ്റ്റ്യാനോ നിലത്തുവീണത്.
നിമിഷങ്ങൾക്കപ്പുറം ആ ലോകോത്തര താരം നിലത്തിരുന്നു.ആ കണ്ണുകളിൽ നിറഞ്ഞത് കാലിലെ വേദന മാത്രമായിരുന്നില്ല.ആ മുഖത്ത് കാണാൻ കഴിഞ്ഞത് കലാശം തീരും മുന്നെ കളം വിടേണ്ടി വരുമോയെന്ന ആശങ്ക കൂടിയായിരുന്നു.അധികനേരം വേണ്ടി വന്നില്ല.നിരാശയടക്കാനാകാതെ നിറഞ്ഞ കണ്ണുകളോടെ വേദനയടക്കി ക്രിസ്‍റ്‍റി തിരികെക്കയറി.
സമാനമല്ലെങ്കിലും അന്ന് മെസി ഇന്ന് ക്രിസ്‍റ്‍റാനൊ.അതെ അപ്രതീക്ഷിതമായി പലതും പ്രതീക്ഷിച്ചിരിക്കണം കാൽപ്പന്തുകളിയിൽ.ഇല്ലെങ്കിൽ കാഴചക്കാരന്‍റെ കണ്ണൊഴുക്കുന്നത് കടലാകും.