കൊച്ചി: കോടതികളിൽ നിയമം കയ്യിലെടുത്ത് അക്രമം നടത്തിയ അഭിഭാഷകരെ വിമർശിച്ചതിന്റെ പേരിൽ സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ തീരുമാനം. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചതാണ് അസോസിയേഷനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
അഭിഭാഷകരായ സി.പി.ഉദയഭാനു, ശിവൻ മഠത്തിൽ, കാളീശ്വരം രാജ്, സെബാസ്റ്റ്യൻ പോൾ, എ.ജയശങ്കർ എന്നിവർക്കെതിരേയാണ് അസോസിയേഷൻ ഉരുക്കുമുഷ്ഠി പ്രയോഗിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിൽ ചേർന്ന അഭിഭാഷകസംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ മാദ്ധ്യമചർച്ചകളിൽ അഭിഭാഷകർക്കെതിരായ നിലപാടു സ്വീകരിച്ച ഇവർക്കെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അഭിഭാഷകസമൂഹത്തോട് വഞ്ചനാപരമായ നിലപാടാണ് ഇവർ സ്വീകരിച്ചതെന്നായിരുന്നു ആക്ഷേപം.
അച്ചടക്കനടപടിയുടെ ഭാഗമായി ഇവരെ സസ്പെന്റ് ചെയ്യാനും, കാരണം കാണിക്കൽ നോട്ടീസ് നൽകാനും, വിശദീകരണം തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്നു പുറത്താക്കാനുമാണ് സംഘടനയുടെ തീരുമാനം.