ദുബായ് : തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് കുറിച്ച് ആന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് അടച്ചിട്ട ദുബായ് വിമാനത്താവളത്തിൽ നിന്നും സർവ്വീസുകൾ പുനരാരംഭിച്ചു. അപകടത്തിനിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയത് അടിയന്തരമായി നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ ഇന്നലെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ രണ്ടാം റൺവേയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വലതുഭാഗത്ത് നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു . അപകടം നടന്നയുടൻ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി.
യാത്രക്കാരും ജീവനക്കാരും അടക്കം മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.അതേസമയം സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. വിമാനത്തിലെ അഗ്നിബാധ അണയ്ക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
തീപിടുത്തത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട വിമാനത്താവളം റൺവേയുടെ അറ്റകുറ്റപണികൾക്ക് ശേഷം തുറന്നു. സർവ്വീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
അതേസമയം വിമാന അപകടത്തിനിടയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് പകരം പാസ്പോർട്ട് അടിയന്തിരകമായി നൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.