കോഴിക്കോട്്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തി. കെഎല്‍ 13 ഇസഡ് 9091 എന്ന നമ്പരിലുളള ഇന്നോവ കാറാണ് കണ്ടെത്തിയത്. വടകര സഹകരണ ആശുപത്രിയ്ക്ക് പിന്നില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം.
വാഹനത്തില്‍ നിന്നും മദ്യക്കുപ്പികളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിന്റെ രേഖകളില്‍ പറയുന്ന ഉടമസ്ഥന് അല്ല ഇപ്പോള്‍ വാഹനം കൈകാര്യം ചെയ്യുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് വര്‍ഷം മുന്‍പ് വാഹനം വിറ്റിരുന്നുവെന്നാണ് ഇയാള്‍ നല്കുന്ന വിവരം. ഇതിന് ശേഷം പലരും വാഹനം കൈവശം വെച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
ഏറ്റവും ഒടുവില്‍ ഒന്നരമാസം മുന്‍പ് വളയം സ്വദേശിയാണ് വാഹനം വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് സൂചന നല്കി. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാഹനത്തിന്റെ ബോണറ്റ് ഇടിച്ചു കേടുപാട് വന്ന നിലയിലാണ്.
അതിനിടെ അസ്ലമിനെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലം മുതലെടുക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം നിയന്ത്രിക്കുമെന്ന് യോഗത്തിന് ശേഷം കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. സംഘര്‍ഷ സാഹചര്യം മുതലെടുത്ത് അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥലത്തെ പോലീസ് സന്നാഹം ശക്തമല്ലെന്നുള്ള ആരോപണം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. പൊലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്കി. അസ്്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ത്വരിതപ്പെടുത്തണമന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
ഇതിനിടെ ജനതാദള്‍ എസ് നേതാവായ ഇ.പി. ദാമോദരന്‍ കൊലപാതകത്തെ ന്യായീകരിച്ചുവെന്നാരോപിച്ച് ലീഗ് നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി. ആര്‍എംപിയും സ്ഥലം എംപി മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഡിസിസി പ്രസിഡന്റ് കെ.സി അബു, എംഎല്‍എമാരായ പി. വിജയകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, സി.കെ നാണു തുടങ്ങിയവര്‍ പങ്കെടുത്തു.