ന്യൂഡൽഹി: ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതല്ല ബി.ജെ.പി യുടെ ദേശീയതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ പാർട്ടിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടിൽ കർമ്മം നിർവ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ തടസങ്ങൾ സൃഷ്ടിയ്ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിയ്ക്കാൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്ക്കാരിന് സാധിയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി പൂജയ്ക്ക് ശേഷം പുതിയ ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടിൽ കർമ്മം പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും നിലനിർത്തുകയാണ് ബി.ജെ.പി യുടെ പ്രധാന അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ സംബന്ധിച്ച പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ഒത്തു തീർപ്പുകൾക്ക് വഴങ്ങുന്നതല്ല പാർട്ടിയുടെ ദേശീയത.
പ്രഥമ പരിഗണന പ്രസ്ഥാനത്തെക്കാൾ ഉപരി രാജ്യത്തിനാണ് ബി.ജെ.പി നൽകുന്നത്. പാർട്ടിയ്ക്ക് ഇപ്പോഴുള്ള വിധത്തിൽ ജനകീയാടിത്തറ ഉണ്ടാക്കിയത് നിസ്വാർത്ഥരായ ലക്ഷക്കണക്കിന് പ്രവർത്തകരാണ്. പാർട്ടിയ്ക്ക് വേണ്ടി ജീവൻ ബലി അർപ്പിച്ച നൂറുകണക്കിന് പേരുടെ ഓർമ്മകൾ എന്നും ബി.ജെ.പി നേതൃത്വത്തിന് ഊർജ്ജവും ആത്മവിശ്വാസവും നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
11 കോടി അംഗങ്ങളുള്ള ലോകത്തെ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ബി.ജെ.പി. നിലവിൽ അശോക റോഡിലെ പാർട്ടി ആസ്ഥാനം സ്ഥലപരിമിതി മൂലം ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ആസ്ഥാനം നിർമ്മിയ്ക്കാനുള്ള പാർട്ടിയുടെ തിരുമാനം. ദീൻ ദയാൽ മാർഗ്ഗിലെ 8000 സ്ക്വയർ മീറ്റർ പ്ലോട്ടിലാണ് നിർദ്ദിഷ്ട ആസ്ഥാനം യാഥാർത്ഥ്യമാകുക. ഇന്ന് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ച മന്ദിരം രണ്ട് വർഷങ്ങൾക്ക് ശേഷം അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്യും.