ലക്നൗ: ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്ലാസ് മുറി സ്വിമ്മിംഗ് പൂളാക്കി അദ്ധ്യാപകർ. ഉത്തർപ്രദേശ് കനൗജിലെ സ്കൂളിലാണ് ചൂടുകാലത്ത് വേറിട്ടൊരു ആശയവുമായി അധികാരികൾ രംഗത്തെത്തിയത്. മഹസൗനാപൂരിലുള്ള ചെറിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് താൽക്കാലിക സ്വിമ്മിംഗ് പൂൾ നിർമിച്ചത്.
താപനില ഉയരുന്നതിനെ തുടർന്ന് പല കുട്ടികളും സ്കൂളിൽ വരാൻ മടിക്കുന്നതിനാലാണ് അദ്ധ്യപകർ ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. ക്ലാസ് മുറികളിൽ താൽക്കാലികമായി ഒരുക്കിയ സ്വിമ്മിംഗ് പൂളിൽ കിടന്ന് വിദ്യാർത്ഥികൾ കളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികൾക്കായി
ഇത്തരമൊരു സംവിധാനം ഒരുക്കിയതിന് ശേഷം വിദ്യാർത്ഥികൾ സ്കൂളിൽ വരാൻ തുടങ്ങിയെന്ന് പ്രിൻസിപ്പൽ വൈഭവ് രജ്പുത് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 38 മുതൽ 40 ഡിഗ്രി വരെയാണ് സംസ്ഥാനത്തെ താപനില. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും നേരിയ കുറവാണുള്ളത്.
രാജ്യത്തുടനീളം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില ചില ദിവസങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ ചൂട് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.