കോഴിക്കോട്: വിവാദങ്ങളാൽ സമ്പന്നമായ നവകേരള ബസ് സർവീസ് നടത്താനൊരുങ്ങുന്നു. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവയാണ് സ്റ്റോപ്പുകൾ. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച് 2.30ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും സർവീസ് നടത്തും.
’ഗരുഡ പ്രീമിയം’ എന്ന പേരിലാണ് ബസ് എത്തുന്നത്. നിലവിൽ തിരുവനന്തപുരത്തുള്ള ബസ് നാളെ വൈകിട്ട് 6.30ന് കോഴിക്കോട്ടേക്ക് എത്തിക്കും. ബസ് സർവീസ് നേട്ടമുണ്ടാക്കിയില്ലെങ്കിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് കൈമാറുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ 1.15 കോടി രൂപ മുടക്കി എൽഡിഎഫ് സർക്കാർ വാങ്ങിയ ബസാണിത്. ‘കസ്റ്റമൈസ്’ ചെയ്തായിരുന്നു ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. മന്ത്രിമാർ എല്ലാവരും ചേർന്ന് നവകേരളയാത്ര നടത്തിയത് ഇതിലായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളൊരുക്കിയ ബസ്, വിവാദത്തിന്റെ കൊടുമുടിയിലെത്തിയപ്പോൾ വിചിത്ര പ്രതികരണങ്ങളായിരുന്നു സിപിഎം നേതാക്കൾ നടത്തിയിരുന്നത്.
പരിപാടിക്ക് ശേഷം ബസ് മ്യൂസിയത്തിൽ വയ്‌ക്കുമെന്നും മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കാണാൻ പോലും ആളുകൾ ക്യൂ നിൽക്കുമെന്നും പാർട്ടി സെക്രട്ടറിയടക്കം പ്രതികരിച്ചു. പാവപ്പെട്ടവരുടെ പെൻഷൻ അടക്കം മുടങ്ങിയിരിക്കുന്ന ഘട്ടത്തിൽ കോടികൾ മുടക്കി ബസ് വാങ്ങിയത് ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവീസ് നടത്തി പരീക്ഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.