കണ്ണൂർ: തെയ്യക്കോലങ്ങളെ ഐറ്റം ഡാന്‍സുമായി കൂട്ടിക്കലര്‍ത്തിയും, ഹൈന്ദവാചാരങ്ങളി അവഹേളിച്ചും ചട്ടമ്പിസ്വാമി ജയന്തിയുടെ പേരില്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര വിവാദമാകുന്നു. കണ്ണൂര്‍ ബക്കളത്ത് നടന്ന സി.പി.എം ഘോഷയാത്രയിലാണ് ക്ഷേത്രാനുഷ്ഠാനമായ തിടമ്പുനൃത്തത്തിന്റെ വികലമായ അനുകരണം അരങ്ങേറിയത്. തെയ്യം പോലുള്ള അനുഷ്ഠാന കലകളും ഘോഷയാത്രയില്‍ വികലമായി അവതരിപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് പങ്കെടുത്ത ഘോഷയാത്രയിലാണ് ക്ഷേത്രാനുഷ്ഠാനമായ തിടമ്പുനൃത്തം അവതരിപ്പിച്ചത്. കടമ്പേരിയില്‍ നിന്ന് ബക്കളത്തേക്ക് പുറപ്പെട്ട ഘോഷയാത്രയിലുടനീളം രണ്ടുപേര്‍ വാദ്യസമേതം തിടമ്പുനൃത്തം അവതരിപ്പിച്ചു. വടക്കെ മലബാറിലെ ക്ഷേത്രങ്ങളില്‍ അനുഷ്ഠാനപൂര്‍വ്വം നടത്തപ്പെടുന്ന ആചാരമാണ് തിരുനൃത്തം എന്ന പേരിലും അറിയപ്പെടുന്ന തിടമ്പുനൃത്തം. ക്ഷേത്രത്തിലെ ബലിബിംബം ശിരസ്സിലേന്തി ശാന്തിമാരോ തന്ത്രിമാരോ നടത്തുന്ന അനുഷ്ഠാനമാണിത്.
താന്ത്രികവിധിപ്രകാരമാണ് ഈ അനുഷ്ഠാനത്തിലെ ചലനങ്ങളും വാദ്യവുമെല്ലാം. പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഇരട്ടത്തിടമ്പുനൃത്തത്തിന്റെ അനുകരണമാണ് സി.പി.എം ഘോഷയാത്രയില്‍ അരങ്ങേറിയത്. ശ്രീകൃഷ്ണന്റെയും, ബലരാമന്റെയും ബലിബിംബങ്ങളെടുത്തുള്ള ഈ നൃത്തത്തിന്റെ സങ്കൽപ്പം കൃഷ്ണ-ബലരാമന്മാരുടെ ബാലലീലകളാണ്. നിറഞ്ഞ ഭക്തിയോടെ തൊഴുകൈകളുമായി വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ അനുഷ്ഠാനത്തിന്റെ സി.പി.എം ആവിഷ്കാരം മതാചാരങ്ങളിലുള്ള കൈകടത്തലാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹൈന്ദവസങ്കൽപ്പങ്ങളുടെയും, കഥാപാത്രങ്ങളുടെയും വികൃതമായ ആവിഷ്കാരങ്ങളും ഘോഷയാത്രയില്‍ അവതരിപ്പിച്ചു.