ഭാരതത്തിൽ, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന പാദങ്ങൾ മുതൽക്ക് സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതു വരേയ്‌ക്കും മാത്രം ഒതുക്കി നിർത്താവുന്നതല്ല മഹാത്മാഗാന്ധിയെന്ന വിശ്വവ്യക്തിത്വത്തിന്റെ പ്രസക്തി. ഒരു രാഷ്‌ട്രതന്ത്രജ്ഞനെന്നതിലുപരി, ഭാരതത്തിന്റെ സുദീർഘമായ ഭാവിയെയും, സർവ്വതോന്മുഖമായ വികസനത്തെയും പറ്റി വിശാലമായി സ്വപ്നം കാണുവാനും, സുവ്യക്തമായ കാഴ്ചപ്പാടുകൾ പങ്കു വയ്‌ക്കുവാനും ഗാന്ധിജിയ്‌ക്കു സാധിച്ചു.
ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെയും, കണ്ടെത്തലുകളെയും വിവിധ തലങ്ങളിൽ ഇന്നും ചർച്ചചെയ്യപ്പെടുകയും, ഗവേഷണവിധേയമാവുകയും ചെയ്യുന്നത്, സർവ്വകാലപ്രസക്തമായ ആ ആശയങ്ങളുടെ സമഗ്രത കൊണ്ടു കൂടിയാണ്. ഗാന്ധിയൻ ഇക്കണോമിക്സ്, ഗാന്ധിയൻ ഫിലോസഫി, ഗാന്ധിയൻ എത്തിക്സ് എന്നിങ്ങനെ ശാസ്ത്രത്തിന്റെയും, ജീവിതരീതിയുടെയും, രാഷ്‌ട്രനിർമ്മിതിയുടെയും തുടങ്ങി വിവിധ തലങ്ങളിൽ ഗാന്ധിയൻ കാഴ്ചപ്പാടുകൾ ഇന്നും പഠനവിധേയമാകുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, നയതന്ത്രം, വൈരുദ്ധ്യോപക്ഷേപം (conflict resolution), പരിസ്ഥിതി, മിതോപഭോഗം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിലെ ഗാന്ധിയൻ ദർശനങ്ങൾ ഈ വിഷയങ്ങളിലെ എക്കാലത്തെയും മികച്ച കണ്ടെത്തലുകൾ തന്നെയായിരുന്നുവെന്നതിൽ തർക്കമില്ല.
പ്രായോഗിക ആദ്ധ്യാത്മികതയുടെ വക്താവും, പ്രയോക്താവുമായിരുന്ന ഗാന്ധിജിയുടെ എക്കാലത്തെയും ഊർജ്ജസ്രോതസ്സ് ഭഗവദ്‌ഗീതയായിരുന്നുവെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാർമ്മികതയിൽ അടിയുറച്ച ചിന്താപദ്ധതിയും, ലാളിത്യത്തിന്റെ മഹോന്നതഭാവങ്ങളെ ജീവിതത്തിലുടനീളം ശ്രദ്ധാപൂർവ്വം കരുതിയ വ്യക്തിത്വവും, അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം കീഴടക്കിയത് അസംഖ്യം മനസ്സുകളെ മാത്രമല്ല, പ്രത്യുത സ്വാതന്ത്ര്യം എന്ന ഭാരതത്തിന്റെ ചിരകാലസ്വപ്നസാക്ഷാത്കാരത്തിൽ വലിയൊരളവിൽ രക്തം ചിന്തൽ ഒഴിവാക്കാനും അദ്ദേഹത്തിന്റെ അഹിംസാവ്രതം ഉപകരിച്ചു. ഒരു സായുധസമരത്തിനു മുൻപിൽ ഒരു പക്ഷേ പിടിച്ചു നിൽക്കുമായിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഉരുക്കുമുഷ്ഠിയെ അടിയറവു പറയിക്കാൻ പോന്ന ശക്തിയും, സൗന്ദര്യവും ഗാന്ധിജി വിഭാവനം ചെയ്ത സത്യാഗ്രഹം എന്ന, അഹിംസയിലൂന്നിയ സമരപദ്ധതിയ്‌ക്കുണ്ടായിരുന്നു.
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകം മുഴുവൻ പഠിയ്‌ക്കുകയും, പഠിപ്പിയ്‌ക്കപ്പെടുകയും ചെയ്യുമ്പൊഴും, ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, ശുചിത്വം തുടങ്ങിയ ഭാരതത്തിന്റെ ആത്മഭാവത്തോടു ചേർന്നു നിൽക്കുന്നതും, ഇവിടുത്തെ പ്രകൃതിയോടും, സമൂഹത്തോടും നീതിപുലർത്തുന്നതുമായ പദ്ധതികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛ് ഭാരത് പോലെയുള്ള പദ്ധതികളിലൂടെ നാം ഇന്നു വിജയപഥത്തിൽ എത്തിച്ചു കഴിഞ്ഞു.
ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിലേയ്‌ക്ക് സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടുകൾക്കിപ്പുറവും, നാം പൂർണ്ണമായും എത്തിച്ചേർന്നിട്ടില്ല എന്നത് ഒരു വസ്തുതയായി അവശേഷിയ്‌ക്കുമ്പൊഴും ഗാന്ധിയൻ ദർശനങ്ങളുടെ സാക്ഷാത്കാരം വിദൂരമല്ല എന്നു നമുക്കു പ്രത്യാശിക്കാം.
അന്താരാഷ്‌ട്ര അഹിംസാദിനം കൂടിയായി ലോകം ആചരിയ്‌ക്കുന്ന മഹാത്മാവിന്റെ സ്മരണകൾക്കു മുൻപിൽ ജനം ടി.വിയുടെ സാദരപ്രണാമം