ലഖ്‌നൗ: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ നേപ്പാളില്‍നിന്ന് ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ദുരന്തബാധിത ചിത്വാന്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് മഹാരാജ്ഗഞ്ചും കുശിനഗറും. മഹാരാജ്ഗഞ്ചില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് സിങ് സോഗര്‍വാള്‍ അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗര്‍ ജില്ലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി യുപി പൊലീസ് സ്ഥിരീകരിച്ചു. ഇവയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ ഇതുവരെ 579 പേര്‍ മരിച്ചതായും 1,400ഓളം പേരെ കാണാതായതായുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നേപ്പാളില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്ന മഹാരാജ്ഗഞ്ചിലെ നദികളില്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. ജലനിരപ്പ് അധികൃതര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്.
നേപ്പാളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ ഭരണകൂടങ്ങളും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പട്നയിലെ വിവിധയിടങ്ങളില്‍ ഗംഗാനദി അപകടനിലയ്‌ക്ക് മുകളിലൂടെ ഒഴുകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നദീതീര മേഖലകളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















