ന്യൂഡൽഹി : ജപ്പാനുമായുള്ള ആണവ കരാർ യാഥാർത്ഥ്യമാകുമ്പോൾ തെളിയുന്നത് ഇന്ത്യയുടെ വിശ്വാസ്യത . ആണവ നിർവ്യാപനകരാറിൽ (എൻ പി ടി ) ഒപ്പിടാത്ത ഏതെങ്കിലുമൊരു രാജ്യവുമായി ജപ്പാൻ ഇതുവരെ ആണവകരാറിൽ ഒപ്പിട്ടിട്ടില്ല. ആദ്യമായാണ് എൻ പി ടിയിൽ ഒപ്പിടാത്ത ഒരു രാജ്യവുമായി ജപ്പാൻ ആണവകരാറിലെത്തുന്നത് .ഇത് നരേന്ദ്രമോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്നതിൽ സംശയമില്ല.
വ്യാഴാഴ്ച ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദർശന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാകും ആണവകരാറിൽ ഒപ്പിടുക. ഇതോടെ ഇന്ത്യയിലേക്ക് ആണവോർജ്ജ പ്ളാന്റുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് സാധിക്കും . ഇരു രാജ്യങ്ങൾക്കും ഗുണകരമായ കരാറാണിതെന്നാണ് നിരീക്ഷണം.
ആണവ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും അത് ആദ്യം നശീകരണത്തിനുപയോഗിക്കില്ല എന്നതാണ് പ്രഖ്യാപിത ഇന്ത്യൻ നിലപാട്. ഇതുവരെയുള്ള ട്രാക്ക് റെക്കോർഡും മികച്ചതാണ്.ഇന്ത്യ വിശ്വാസ്യതയും സത്യസന്ധതയുമുള്ള രാജ്യമായതിനാലാണ് അണ്വായുധത്തിന്റെ നശീകരണ ശേഷി ഏറ്റവുമനുഭവിച്ച രാജ്യമായ ജപ്പാൻ ഇന്ത്യയുമായി കൈകോർക്കുന്നത് .
നരേന്ദ്രമോദി സർക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസിയും ഇന്ത്യ- ജപ്പാൻ ബന്ധത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് . ദക്ഷിണ ചൈന കടലിലെ ചൈനയുടെ നിലപാടും മേഖലയിൽ അപ്രതിരോധ്യ ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമവുമാണ് ജപ്പാനെ ഇന്ത്യയോടടുപ്പിക്കുന്നത്. എന്തായാലും ജപ്പാനുമായുള്ള ആണവ കരാർ ഇന്ത്യയ്ക്ക് ഊർജ്ജമേഖലയിൽ വളരെയധികം സഹായകമാകുമെന്നാണ് വിലയിരുത്തൽ