തൃശ്ശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ തീരുമാനം. ആദ്യം നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായി ലൈംഗീകപീഡനം നടന്നെന്ന പരാതിയിൽ യുവതി ഉറച്ച് നിന്നതോടെയാണ് വീണ്ടും മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം തെളിവെടുപ്പിനിടെ പീഡനം നടന്നുവെന്ന് പറയുന്ന വീട് കണ്ടെത്താൻ പരാതിക്കാരിക്ക് ആയില്ല.
സി.പി.എം കൗണ്‍സിലര്‍ ജയന്തനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകുന്നത് 2016 ആഗസ്ത്13നാണ്. അടുത്ത ദിവസം തന്നെ വടക്കാഞ്ചേരി മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക തർക്കമെന്നായിരുന്നു അന്ന് പ്രധാനമായും മൊഴിയിൽ പറഞ്ഞിരുന്നത്.
പിന്നീട് രണ്ട് മാസത്തിനിപ്പുറം മാദ്ധ്യമങ്ങൾക്ക് മുന്നിലെ വെളിപ്പെടുത്തലോടെ കേസ് ശക്തമായശേഷം എടുത്ത മൊഴിയിൽ പീഡിപ്പിച്ചെന്ന നിലപാടിൽ ഉറച്ച് നിന്നു. ഇതോടെയാണ് വീണ്ടും രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. എന്നാൽ ഒരേ കേസിൽ രണ്ട് രഹസ്യമൊഴിയെടുത്താൽ നിയമസാധുതയുണ്ടോ എന്നത് സംശയമാണ്.
അതേസമയം പരാതിക്കാരിയെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ഒരു വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറഞ്ഞെങ്കിലും ഈ വീട് കണ്ടെത്താൻ പരാതിക്കാരിക്കായില്ല. പാടത്തിന് സമീപത്തെ പണി നടക്കുന്ന വീടെന്നാണ് പറഞ്ഞതെങ്കിലും അങ്ങനൊരു വീട് കണ്ടെത്താനായില്ല. രണ്ട് വർഷം മുമ്പ് നടന്ന സംഭവമായതിനാൽ അടയാളങ്ങൾ ഒാർത്തെടുക്കാനാകുന്നില്ലെന്നും യുവതി വ്യക്തമാക്കി.