ചെപ്പോക്ക് : കരുൺ നായരുടെ ട്രിപ്പിൾ സെഞ്ച്വറിക്കൊപ്പം ഇന്നിംഗ്സ് വിജയവും സ്വന്തമാക്കി ആരാധകരെ ആഹ്ളാദക്കൊടുമുടിയിലേറ്റി ടീം ഇന്ത്യ. ചെപ്പോക്കിൽ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിനെ ഇന്നിംഗ്സിനും 75 റൺസിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 759 നെതിര രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ളണ്ടിന് 207 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിംഗ്സിൽ 477 എന്ന മികച്ച സ്കോർ നേടിയിട്ടും കളിയിൽ പിടിച്ചു നിൽക്കാൻ ഇംഗ്ളണ്ടിനു കഴിഞ്ഞില്ല.
7 വിക്കറ്റുകൾ വീഴ്‌ത്തിയ രവീന്ദ ജഡേജയെ ഇംഗ്ളണ്ടിനെ ചുരുട്ടിക്കെട്ടിയത്. ഉമേഷ് യാദവും അമിത് മിശ്രയും ഇഷാന്ത് ശർമ്മയും ഓരോവിക്കറ്റുകൾ വീതം നേടി. ആദ്യ ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നേടിയ ജഡേജ ടെസ്റ്റിൽ മൊത്തം പത്ത് വിക്കറ്റുകൾ നേടി.
ഇംഗ്ളണ്ടിന്റെ ഭാഗത്ത് നിന്ന് 54 റൺസെടുത്ത ജെന്നിംഗ്സും 49 റൺസെടുത്ത കുക്കും 44 റൺസെടുത്ത അലിയും മാത്രമാണ് പിടിച്ചു നിന്നത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 103 എന്ന നിലയിൽ നിന്നാണ് ഇംഗ്ളണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ കരുൺ നായർ ട്രിപ്പിൾ സെഞ്ച്വറിയും ലോകേഷ് രാഹുൽ 199 റൺസും നേടിയിരുന്നു.ട്രിപ്പിൾ സെഞ്ച്വറി നേടിയ കരുൺ നായരാണ് മാൻ ഓഫ് ദി മാച്ച് . ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി സീരീസ് .