ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വമ്പൻ ടീമുകൾക്ക് തകർപ്പൻ ജയം. ബേൺമൗത്തിനെ കീഴടക്കിയ ചെൽസി ലീഗിൽ തുടർച്ചയായ 12-ാം ജയം സ്വന്തമാക്കി. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – സണ്ടർലാന്‍റിനെയും, മാഞ്ചസ്റ്റർ സിറ്റി – ഹൾ സിറ്റിയേയും കീഴടക്കി. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി എവർട്ടനോട് തോൽവി എറ്റുവാങ്ങി.
ഇംഗ്ലീഷ് പ്രീമിയർ വിജയ ചരിത്രം രചിച്ച് ചെൽസി മുന്നേറ്റം തുടരുന്നു. ബേൺമൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയ ചെൽസി ലീഗിൽ തുടർച്ചയായ 12-ാം ജയം സ്വന്തമാക്കി. 24-ാം മിനിറ്റിൽ പെഡ്രോ റോഡ്രിഗസ് ആദ്യ ഗോൾ നേടി. 49-ാം മിനിറ്റിൽ എഡൻ ഹസാർഡിന്‍റെ വക രണ്ടാം ഗോൾ. ജയത്തോടെ 46 പോയിന്‍റുമായി ചെൽസി മുന്നേറ്റം തുടരുകയാണ്.
സണ്ടർലാന്‍റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കിയത്. മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹൾ സിറ്റിയെയും ആഴ്സണൽ എകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെയും തോൽപ്പിച്ചു.
വാറ്റ് ഫോർഡ് – ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. വെസ്റ്റ് ഹാം 4-1 ന് സ്വാൻസിറ്റിയെ തോൽപ്പിച്ചപ്പോൾ എവർട്ടനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി പരാജയം ഏറ്റുവാങ്ങി.