ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സോംദേവ് ദേവ് വർമ്മൻ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കൽ തീരുമാനം സോംദേവ് അറിയിച്ചത്. പുതിയ തീരുമാനത്തോടെ പുതുവർഷം തുടങ്ങുകയാണെന്നും ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നും സോംദേവ് ട്വിറ്ററിൽ കുറിച്ചു.
ലിയാണ്ടർ പേസിന് ശേഷം പുരുഷ സിംഗിൾസിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് സോംദേവ്. ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ സോംദേവ് 2010 ലെ ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടിയിട്ടുണ്ട്.
ചെന്നൈ ഓപ്പണിലും ദക്ഷിണാഫ്രിക്കൻ ഓപ്പണിലും ഫൈനലിൽ എത്തിയ സോംദേവ് എടിപി ടൂർണമെന്‍റിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 2008 ൽ ഇന്ത്യയ്‌ക്കായി ഡേവിസ് കപ്പിൽ അരങ്ങേറിയ സോംദേവ് 14 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടുണ്ട്.
പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സോംദേവ്. ഈ വര്‍ഷം നടക്കുന്ന ചെന്നൈ ഓപ്പണില്‍ കളിക്കില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ സോംദേവ് പരിശീലകനായി കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സോംദേവിനെ പരിഗണിച്ചിരുന്നു.