കണ്ണൂർ : സി.പി.എം കൊലക്കത്തിക്കിരയായ ബി.ജെ.പി പ്രവര്ത്തകന് സന്തോഷ്കുമാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അണ്ടലൂരിലെ വീട്ടുവളപ്പില്‍ നടന്ന സംസ്കാരച്ചടങ്ങിൽ ബി.ജെ.പിയുടെയും ആര്.എസ്.സ്സിന്റെയും നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി, തളിപ്പറമ്പിലും കണ്ണൂരിലും ചിറക്കുനിയിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് വൈകിട്ട് ആറുമണിയോടെ അണ്ടലൂരിലെ വീട്ടുവളപ്പില്‍ സന്തോഷ്കുമാറിന്റെ ഭൗതികദേഹം സംസ്കരിച്ചത്. കണ്ണൂരില്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്ര പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറോളം വൈകിയാണ് മൃതദേഹം വീട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.
ചിറക്കുനിയിലും അണ്ടലൂരിലെ വീട്ടിലും ആയിരക്കണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സന്തോഷ്കുമാര്‍ എന്ന പൊതുപ്രവര്‍ത്തകനോട് നാട്ടുകാര്‍ക്കുള്ള സ്നേഹവും അദ്ദേഹത്തിന്റെ ജനസമ്മിതിയും വെളിപ്പെടുത്തുന്ന പുരുഷാരമായിരുന്നു പൊതുദര്ശനസ്ഥലങ്ങളിലും അണ്ടലൂരിലും കണ്ടത്.
ബി.ജെ.പി, ആര്.എസ്.എസ് നേതാക്കളായ കെ.സുരേന്ദ്രന്, പി.രഘുനാഥ്, എം.രാധാകൃഷ്ണന്, വത്സന് തില്ലങ്കേരി, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സ്വയംസേവകരുടെ അന്ത്യപ്രണാമവും പ്രാര്‍ത്ഥനയും കഴിഞ്ഞാണ് മൃതദേഹം ചിതയിലേക്കെടുത്തത്. സന്തോഷിന്റെ മകന് സാരംഗ് ചിതയ്ക്ക് തീകൊളുത്തി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സിപിഎം അക്രമി സംഘം സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.