കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ബസിർഘട്ട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രേഖ പത്രയ്ക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രേഖയ്‌ക്കെതിരെയുള്ള ടിഎംസിയുടെ ഭീഷണി കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.
സ്ത്രീകൾക്കെതിരായുള്ള ടിഎംസി ഗുണ്ടകളുടെ ലൈംഗികാതിക്രമം വിളിച്ചു പറയാൻ ധൈര്യം കാണിച്ച ധീര വനിതയാണ് രേഖ പത്ര. സന്ദേശ്ഖാലിയിലെ ദുരിതം രാജ്യം അറിഞ്ഞത് ഒരു ഞെട്ടലോടെയായിരുന്നു. ടിഎംസി എംഎൽഎമാരായ ഷെയ്ഖ് ഷാജഹാൻ, ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവരുടെ ക്രൂരതകൾക്കെതിരെ രേഖ പൊലീസിൽ പരാതി നൽകി. രേഖയുടെ നിശ്ചയദാർഢ്യത്തിനുള്ള ആദരമെന്നോളം ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ രേഖയുടെ പേരും അതിൽ സ്ഥാനം പിടിച്ചു. ഷെയ്ഖ് ഷാജഹാന്റെ മുഖംമൂടി വലിച്ചൂരിയ രേഖയ്‌ക്ക് ടിക്കറ്റ് നൽകിയതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ബിജെപിക്ക് വൻ പിന്തുണ ലഭിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഹാജി നൂറുൽ ഇസ്ലാമിനെതിരെയാണ് രേഖ പത്ര മത്സരിക്കുന്നത്.
രേഖയ്‌ക്ക് പുറമെ ഝാർഗ്രാം സ്ഥാനാർത്ഥി പ്രണാത് ടുഡു, ബഹ്റാംപൂർ സ്ഥാനാർത്ഥി നിർമ്മൽ സാഹ, ജയ്നഗർ സ്ഥാനാർത്ഥി അശോക് കാന്ദാരി, മഥുരാപൂർ സ്ഥാനാർത്ഥി അശോക് പുർകൈത് എന്നിവർക്കും ‘എക്സ് കാറ്റഗറി’ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം, റായ്ഗഞ്ച് ബിജെപി സ്ഥാനാർഥി കാർത്തിക് പോളിന് ‘വൈ കാറ്റഗറി’ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.