കൊൽക്കത്ത: അവസാന എകദിനത്തിൽ ഇംഗ്ളണ്ടിന് ആശ്വാസജയം . കേദാർ യാദവിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ഉജ്ജ്വലമായി പൊരുതിയ ഇന്ത്യയെ അഞ്ച് റൺസിനാണ് ഇംഗ്ളണ്ട് തോൽപ്പിച്ചത് .ഇതോടെ പരമ്പര ( 2-1) ന് ഇന്ത്യ നേടി .
ഇംഗ്ളണ്ട് മുന്നോട്ട് വച്ച 322 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 13 റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി . അജിങ്ക്യ രഹാനെയെ വില്ലി ക്ളീൻ ബൗൾഡാക്കി . 11 റൺസെടുത്ത ലോകേഷ് രാഹുൽ സ്കോർ 37 ൽ നിൽക്കെ പുറത്തായി.
യുവരാജ് സിംഗ് – വിരാട് കോലി കൂട്ടുകെട്ട് 65 റൺസ് കൂട്ടിച്ചേത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു . 55 റൺസെടുത്ത കോലിയും 45 റൺസെടുത്ത യുവരാജും 25 റൺസെടുത്ത ധോണിയും നിശ്ചിത ഇടവേളകളിൽ പുറത്തായതോടെ ഇംഗ്ളണ്ട് വിജയം മണത്തു .
എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ഹർദ്ദിക് പാണ്ഡ്യ – കേദാർ യാദവ് സഖ്യം 104 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ വിജയ പ്രതീക്ഷ നിലനിർത്തി . പാണ്ഡ്യയും രവീന്ദ്ര ജഡേജയും അശ്വിനും പുറത്തായതോടെ കളി ഇംഗ്ളണ്ടിന്റെ വരുതിയിലായി .
അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ പത്ത് റൺസെടുത്ത് യാദവ് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും തുടർന്ന് റണ്ണൊന്നുമെടുക്കാൻ കഴിയാതെ പുറത്താകുകയായിരുന്നു .അവസാന പന്തിൽ ഭുവനേശ്വറിൽ നിന്ന് ആരാധകർ സിക്സർ പ്രതീക്ഷിച്ചെങ്കിലും പന്ത് ബാറ്റിൽ നിന്നകന്ന് പോയതോടെ ഇംഗ്ളണ്ടിന് ആശ്വാസ ജയം ലഭിക്കുകയായിരുന്നു .
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത അൻപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണെടുത്തത് . 65 റൺസെടുത്ത റോയിയും 57 റൺസെടുത്ത സ്റ്റോക്സും 56 റൺസെടുത്ത ബെയർസ്റ്റോവുമാണ് ഇംഗ്ളണ്ടിന്റെ പ്രധാന സ്കോറർമാർ .