പേരാവൂർ: കൊട്ടിയൂർ പീഡനക്കേസിലെ രണ്ടാം പ്രതിയും, ഫാ. റോബിൻ വടക്കുംചേരിയുടെ മുഖ്യ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി പേരാവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നു രാവിലെ ആറരയോടെയായിരുന്നു ഇവർ കീഴടങ്ങിയത്.
അഞ്ചു ദിവസത്തിനുളളിൽ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കീഴടങ്ങുന്ന അന്നു തന്നെ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കുറ്റകൃത്യം മറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുവെന്നാണ് ഇവർക്കെതിരേയുളള കുറ്റം. കുഞ്ഞിനെ മാറ്റുന്നതടക്കമുളള കാര്യങ്ങളിൽ തങ്കമ്മയ്ക്കു പ്രധാന പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്കമ്മയുടെ മകൾ സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ എന്നിവരും ഈ കേസിൽ പ്രതികളാണ്. ഗൂഢാലോചനയടക്കമുളള കുറ്റകൃത്യങ്ങളാണ് തങ്കമ്മയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.