കാസർകോട്: കാസർകോട് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി കാസർകോട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കാസർകോട് നഗരത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ കനത്ത പ്രതിഷേധമിരമ്പി.
കാസർകോട് ടൗണ്‍ എസ്.ഐ ആയിരുന്ന അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സന്ദീപിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അജിത്തിനെ എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അസൈനാരുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസിന്റെ ക്രൂരമായ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി, ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാസർകോട് നഗരത്തില്‍ പ്രകടനം നടത്തി.
കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. പിണറായി പൊലീസിന്റെ നരനായാട്ടിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമുയരുകയാണ്.