കണ്ണൂര്‍ : തില്ലങ്കേരിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി വീണ്ടും കൊലവിളിയുമായി രംഗത്ത്. കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന എം.പി.ആകാശ് ആണ് തില്ലങ്കേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ആകാശ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വിനീഷ് വധക്കേസിലെ ഒന്നാംപ്രതി ആകാശിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തില്ലങ്കേരിയില്‍ നടത്തിയ പ്രകടനത്തിലാണ് വിനീഷിനെ കൊന്നത് പരസ്യമായി സമ്മതിച്ച് കൊണ്ട് ആകാശ് മുദ്രാവാക്യം വിളിച്ചത്. വിനീഷിനെ വെട്ടിക്കൊന്ന കത്തി അറബിക്കടലില്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ആകാശ് മുദ്രാവാക്യം വിളിച്ചത് .
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ആര്.എസ്.എസ് പ്രവര്ത്തകന് വിനീഷിനെ സി.പി.എം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഒന്നാം പ്രതിയായ ആകാശ് ജാമ്യത്തിലിറങ്ങിയ ശേഷവും നിരവധി അക്രമസംഭവങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. തില്ലങ്കേരി ഉള്‍പ്പെടുന്ന മുഴക്കുന്ന് പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കുന്നതിന് ആകാശിന് വിലക്കുണ്ടെങ്കിലും ഇയാള്‍ ഈ മേഖലയില്‍ സ്വൈര്യവിഹാരം നടത്തുന്നത് പൊലീസ് പിന്തുണയോടെയാണ്. കഴിഞ്ഞ ബുധനാഴ്ച നടത്തിയ പ്രകടനത്തിന്റെ ദൃശ്യം ആകാശ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തെങ്കിലും ഉടന്‍ തന്നെ പിന്‍വലിക്കുകയായിരുന്നു.
കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് ആർ എസ് എസിലേക്കെത്തിയതിനായിരുന്നു വിനീഷിനെ കൊലപ്പെടുത്തിയത് . എന്നാൽ കൊലപാതകം തങ്ങൾ നടത്തിയതല്ല എന്ന് അവകാശപ്പെട്ട് വ്യാജ വാട്സാപ്പ് സന്ദേശങ്ങളുമായി സിപിഎം പ്രവർത്തകർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. പാർട്ടി മുഖപത്രത്തിലും ഈ അവകാശവാദങ്ങൾ ഉയർത്തി പ്രചാരണം നടത്തി. എന്നാൽ തങ്ങളുടെ പ്രവർത്തകർ തന്നെ പ്രതിയായതോടു കൂടി സിപിഎമ്മിന്റെ കുപ്രചാരണങ്ങൾ പൊളിഞ്ഞു. ഇപ്പോൾ പ്രതി തന്നെ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണ്