കണ്ണൂർ : കരിവെള്ളൂരിൽ കോൺഗ്രസിന്റെ സഹകരണ സ്ഥാപനത്തിൽ കോടികളുടെ വെട്ടിപ്പ്. സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ.ഓപ്പററ്റീവ് സൊസൈറ്റിയിൽ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മുക്കുപണ്ടം പണയംവച്ച് മൂന്ന് കോടിയോളം രൂപ സൊസൈറ്റി സെക്രട്ടറി തട്ടിയെടുക്കുകയായിരുന്നു.
സഹകരണ യൂനിറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. സൊസൈറ്റിയിൽ സ്വർണം പണയംവച്ച് വായ്പയായി ആകെ നൽകിയിരിക്കുന്നത് മൂന്ന് കോടി പതിനാല് ലക്ഷം രൂപയാണ്. ഇതിൽ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷംരൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. കരിവെള്ളൂർ ടൗണിൽ കോൺഗ്രസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് സോഷ്യൽ വർക്കേർസ് വെൽഫയർ കോ.ഒാപ്പറേറ്റീസ് സൊസൈറ്റി.
സൊസൈറ്റിയിലത്തിയ ഇടപാടുകാരുടെയും നാട്ടുകാരുടെയുംപേരിൽ വ്യാജ രേഖകളുണ്ടാക്കി സെക്രട്ടറിയായ കെ വി പ്രദീപ്കുമാർ പണം തട്ടുകയായിരുന്നുവെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. പരിശോധന നടത്താൻ ഉദ്യോഗസ്ഥർ എത്തിയ ഉടനെ സൊസൈറ്റി സെക്രട്ടറിയും ചില ജീവനക്കാരും ഒളിവിൽ പോയതായാണ് വിവരം. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.