ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്ട്രേലിയ്‌ക്ക് 21 റൺസിന്‍റെ ആശ്വാസജയം. 335 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണിംഗ് വിക്കറ്റിൽ അജിങ്ക്യാ രഹാനെയും, രോഹിത് ശർമയും മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്‌ക്ക് മുതലാക്കാനായില്ല. രോഹിത് ശർമ 65 ഉം, അജിങ്ക്യാ രഹാനെ 53 ഉം കേദാർ ജാദവ് 67 ഉം റൺസ് എടുത്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസിസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. സെഞ്ച്വറി നേടിയ ഡേവിഡ് വാർണറിന്‍റെയും 94 റൺസ് എടുത്ത അരോൺ ഫിഞ്ചിന്‍റെയും തകർപ്പന്‍ ബാറ്റിംഗാണ് ഓസിസ് ഇന്നിംഗ്സിന് കരുത്തായത്.
മത്സരത്തിൽ നാലു ഓസിസ് വിക്കറ്റുകൾ വീഴ്‌ത്തിയ ഉമേഷ് യാദവ് ഏകദിന ക്രിക്കറ്റിൽ നൂറു വിക്കറ്റ് തികച്ചു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു.