കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ലഹരി വിൽപന ശൃംഖലയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന യുവതി പോലീസിന്റെ പിടിയിലായി. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശി കാഞ്ഞിരക്കുന്നുമ്മൽ കെ.സി. കീർത്തന (30)യെയാണ് വടകര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് വാങ്ങാനെത്തുന്നവർ പണം അയച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം ലഭിച്ചതിന് ശേഷം മറ്റൊരാൾ ആവശ്യക്കാർക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്ന് കൈമാറുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടിലൂടെ നടന്നതെന്നും പോലീസ് വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കൽ ബീച്ച് സ്വദേശി സഫ്‌വാനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കൈമാറാൻ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് സഫ്‌വാന്റെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കീർത്തനയിലേക്ക് പോലീസ് എത്തിയത്. പേരാമ്പ്രയിൽ നിന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ലഹരി വിൽപന ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും സാമ്പത്തിക ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.















