അഹമ്മദാബാദ് : പാകിസ്ഥാനുമായുള്ള ബന്ധം സൂചിപ്പിച്ച് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമർശനം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്ഥാന് എന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു . കോൺഗ്രസ് നേതാക്കൾ പാക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ ആവശ്യപ്പെട്ടു.
പാക് പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷമാണ് മണിശങ്കർ അയ്യർ തന്നെ നീചനെന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മുൻ വിദേശകാര്യമന്ത്രി , മുൻ ഉപരാഷ്‌ട്രപതി , മുൻ പ്രധാനമന്ത്രി എന്നിവരാണ് പാക് ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയതെന്നും മോദി ആരോപിച്ചു.
പാകിസ്ഥാൻ സൈന്യത്തിന്റെ മുൻ ഡയറക്ടർ ജനറൽ സർദാർ അഷ്രഫ് റഫീഖിന്റെ പരാമർശവും മോദി ഓർമ്മിപ്പിച്ചു . ഗുജറാത്തിൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകണമെന്ന് ഇയാൾ അഭിപ്രായപ്പെട്ടത് സംശയകരമാണ് . യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് കോൺഗ്രസ് ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്തിൽ രണ്ടാം ഘട്ട പോളിംഗ് ഡിസംബർ 14 ന് നടക്കും . ആദ്യ ഘട്ടത്തിൽ 68 ശതമാനം പോളിംഗാണ് നടന്നത് . ഇതുവരെ പ്രഖ്യാപിച്ച അഭിപ്രായ സർവേകളിലെല്ലാം ബിജെപിക്ക് ഉജ്ജ്വല വിജയമാണ് പ്രവചിക്കുന്നത്.