റിയാദ് : സൗദിയിൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കണമെന്ന് മന്ത്രിതല സമിതിയുടെ നിർദ്ദേശം. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം അവരുടെ സമ്മതവും കോടതിയുടെ അനുമതിയും കൂടാതെ നടത്തരുതെന്നും സമിതി ശുപാർശ ചെയ്യുന്നു.
സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കണമെന്ന വിപ്ളവകരമായ ശുപാർശയാണ് മന്ത്രിതല സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വളരെ മുതിർന്ന പുരുഷൻമാർക്ക് കുടുംബം നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചുകൊടുക്കുന്നത് വ്യാപകമാണെന്നാണ് അറിയുന്നത്. അതിനാൽ തന്നെ വളരെ പ്രസക്തമായ നിർദ്ദേശങ്ങളടങ്ങിയ നിർദ്ദേശമാണ് സമിതി തയ്യാറാക്കിയത്.
18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നടത്തുകയാണെങ്കിൽ അതിന് പെൺകുട്ടികളുടെ സമ്മതവും കോടതിയുടെ അനുമതിയും മെഡിക്കൽ റിപ്പോർട്ടും നിർബന്ധമാക്കണമെന്നതാണ് സുപ്രധാനമായ നിർദ്ദേശം.പെൺകുട്ടിയുടെ സമ്മതം ജഡ്ജി നേരിട്ട് ചോദിച്ചറിയണം എന്നതാണ് ശ്രദ്ധേയമായ കാര്യം. പെൺകുട്ടിയുടെ അമ്മയ്ക്ക് എതിർപ്പില്ലെന്നും ജഡ്ജി ഉറപ്പുവരുത്തണം.
പെൺകുട്ടിക്ക് വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള ആരോഗ്യമുണ്ടെന്നും, അവൾ യാതൊരുവിധ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇത്തരം വിവാഹങ്ങളുടെ ഉടമ്പടി കോടതിയിലായിരിക്കണം. കൂടാതെ, വധൂവരൻമാർ വിവാഹത്തിന് അനുയോജ്യമായ മാനസികാവസ്ഥയിലാണെന്ന് ഉറപ്പുവരുത്തുന്ന റിപ്പോർട്ട് സാമൂഹ്യപ്രവർത്തകർ നൽകണം, വിവാഹജീവിതത്തെ കുറിച്ചുള്ള പ്രത്യേക തയ്യാറെടുപ്പ് പരിശീലനത്തിന് പെൺകുട്ടിയെ വിധേയയാക്കണമെന്നും നിർദ്ദേശമുണ്ട്.
സൗദിയിൽ വിവാഹിതരാകുന്ന 18 വയസ്സിൽ താഴെയുള്ള വിദേശി യുവതികളുടെ കാര്യത്തിലും നിയമം ബാധകമാക്കണമെന്നും ശുപാർശയിൽ പറയുന്നു.