ന്യൂഡൽഹി : ലോകകപ്പ് ക്രിക്കറ്‍റ് വീണ്ടും ഇന്ത്യയിലേക്ക്. 2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. ഇന്ത്യ തനിച്ച് ആതിഥേയത്വമരുളുന്ന ആദ്യ ലോകകപ്പാകും 2023ലേത്.
രാജ്യത്തെ ക്രിക്കറ്‍റ് പ്രേമികൾക്ക് ആഹ്ലാദിക്കാൻ ഏറെ വകനൽകിയാണ് ഇന്ന് ഡൽഹിയിൽ ചേർന്ന ബിസിസിഐയുടെ പ്രത്യേക യോഗം അവസാനിച്ചത്. നാലാമതും ഇന്ത്യ ലോകകപ്പിന് വേദിയാകുകയാണ്. ഇക്കുറി തനിച്ചാകും ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
1987, 96, 2011 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഇന്ത്യ ലോകകപ്പുകൾക്ക് വേദിയായിട്ടുള്ളത്. പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അന്ന് സഹ ആതിഥേയരായിരുന്നു. ഏറ്‍റവും ഒടുവിൽ ആതിഥേയത്വം വഹിച്ച 2011ലെ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുകയും ചെയ്‍തിരുന്നു. 2021 ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിലാകും നടക്കുക.
2019 മുതൽ 2023 വരെയുള്ള കാലയളവിൽ 81 മത്സരങ്ങൾക്കാകും ഇന്ത്യ സ്വന്തം മണ്ണിൽ ഇറങ്ങുക. ഏകദിനവും ടെസ്റ്‍റും ട്വന്‍റി 20യും ഉൾപ്പെടെയാകും ഇത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, എന്നീ രാജ്യങ്ങളടക്കം ഇന്ത്യയിൽ ഇക്കാലയളവിൽ പര്യടനത്തിനെത്തുമെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.
2019ൽ അഫ്‍ഗാനിസ്ഥാന്‍റെ ടെസ്റ്‍റ് മത്സരത്തിനും ഇന്ത്യ വേദിയാകും. ടെസ്റ്‍റ് പദവി നേടിയ ശേഷമുള്ള അഫ്‍ഗാന്‍റെ ആദ്യ ടെസ്റ്‍റാകും ഇത്.