ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്‌ക്ക് വേണ്ടി നിര്‍മ്മിച്ച ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി ഇന്ന് കമ്മീഷൻ ചെയ്യും. മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൽവരി രാഷ്‌ട്രത്തിന് സമര്‍പ്പിക്കുന്നത്.
ഡീസലും വൈദ്യുതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കാവുന്ന ആക്രമണ അന്തര്‍വാഹിനികളുടെ ഗണത്തില്‍പ്പെടുന്നതാണ് ഐഎന്‍എസ് കല്‍വരി. മുംബൈയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സാണ് നാവിക സേനയ്‌ക്ക് വേണ്ടി നിര്‍മ്മിച്ചത്.
ഇൻഡോ-പസഫിക് മേഖലയിൽ നേവിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിർമ്മിക്കുന്നത്.
നാവിക സേനയ്‌ക്കായി നിര്‍മ്മിക്കുന്ന ഇത്തരം ആറ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണിത്.2006 ലാണ് ഐ എൻ എസ് കൽവരിയുടെ നിർമ്മാണം ആരംഭിച്ചത്.2020 ഓടെ മറ്റ് അഞ്ച് അന്തർവാഹിനികളും കമ്മീഷൻ ചെയ്യും.
സേനയ്‌ക്കായി അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കൽവരിയുടെ നിർമ്മാണം.67.5 മീറ്റർ വീതിയുള്ള കൽവരിക്ക് കടലിനടിയിൽ മണിക്കൂറില്‍ 37 കിലോമീറ്ററാണ് വേഗത. ജലോപരിതലത്തില്‍ മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗതയുണ്ട്.
ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളും,കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കാൻ ഉതകും വിധത്തിലുള്ള സബ്റ്റിക്സ് ആയുധ സംവിധാനവും കൽവരിയുടെ പ്രത്യേകതകളാണ്. ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്ന ഇൻഫ്രാറെഡ് പെരിസ്കോപ്പിക്ക് സംവിധാനങ്ങളും കൽവരിയിലുണ്ട്.
നേവല്‍ ഡോക്ക്‌യാര്‍ഡില്‍ രാജ്യരക്ഷാ മന്ത്രി നിര്‍മല സീതാരാമന്‍, മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ മുതലായവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി അന്തര്‍വാഹിനിയെ രാഷ്‌ട്രത്തിനായി സമര്‍പ്പിക്കും.
അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കാണുന്ന പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.