ചണ്ഡിഗഡ് : ഇന്ത്യൻ അതിർത്തി കാക്കാൻ ഇനി ഒട്ടകങ്ങളും.രാജ്യാന്തര അതിര്‍ത്തിയായ ലഡാക്കില്‍ പട്രോളിംഗിനായി ഒട്ടകങ്ങളെ വിന്യസിക്കാന്‍ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നു.
പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിനായി ബിക്കാനീറിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ കാമലില്‍ നിന്ന് നാല് ഒട്ടകങ്ങളെ കരസേന വാങ്ങിയിട്ടുണ്ട്.
മുതുകില്‍ ഒറ്റ മുഴയുള്ള ഒട്ടകങ്ങളേയും ഇരട്ട മുഴയുള്ളവയേയും നിരീക്ഷണത്തിനായി ഉപയോഗിക്കാനാണ് സൈന്യത്തിന്റെ തീരുമാനം.
ഇരട്ട മുഴയുള്ള ഒട്ടകത്തിന് 180 മുതല്‍ 220 കിലോ വരെ ഭാരം ചുമക്കാനാവും.സൈന്യത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കളും മറ്റും നിശ്ചിത സ്ഥാനത്ത് എത്തിക്കാൻ ഒട്ടകങ്ങളെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കഴുതകളേയും കുതിരക്കുട്ടികളേയുമാണ് സാധാരണയായി സൈന്യം ഉപയോഗിക്കുന്നത്. ഇവയ്‌ക്ക് 40 കിലോ വരെ ഭാരമേ ചുമക്കാനാവൂ.എന്നാൽ രണ്ടു മണിക്കൂറിനുള്ളില്‍ പരന്ന പ്രതലത്തിലൂടെ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ക്കാവും എന്നത് നേട്ടമാണ്.
സിക്കിം-ടിബറ്റ്-ഭൂട്ടാൻ അതിർത്തി ഭാഗങ്ങളിൽ ചൈന സേനയെ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഇന്ത്യ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിരീക്ഷിക്കുന്നതിനും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെ വഹിക്കുന്നതിനും ഒട്ടകങ്ങള്‍ക്ക് പരിശീലനം നല്‍കും.ഉയരമുള്ള പ്രദേശങ്ങളുടെ നിരീക്ഷത്തിനായും ഒട്ടകങ്ങളെ ഉപയോഗിക്കും.
പദ്ധതി നടത്തിപ്പിന് ഒട്ടകങ്ങളുടെ ശേഷിയെക്കുറിച്ച് ലേയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ച് പഠനം തുടങ്ങി.
പദ്ധതി വിജയകരമായാൽ രാജ്യത്തിന്റെ മറ്റ് അതിർത്തി പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.