പ്രതിരോധ രംഗത്ത് കൂടുതൽ കരുത്തരാകാൻ ഇന്ത്യയുടെ ശ്രമം . ഇതിനായി അമേരിക്കയുടെ കൊലയാളി പ്രെഡേറ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു.
52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് നൽകുന്ന കാര്യം ഇരു രാജ്യങ്ങളും ഉടൻ ചർച്ച നടത്തി തീരുമാനിക്കും.യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്ന സമയത്തും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് പ്രെഡേറ്റർ വിൽപന കരാർ സംബന്ധിച്ച ധാരണയായത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും രേഖകളും അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു.
80 മുതല്‍ 100 യൂണിറ്റ് ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യൻ വ്യോമസേന ശ്രമിക്കുന്നത്. ഡ്രോൺ വിൽക്കാൻ യുഎസ് കോൺഗ്രസ് നേരത്തെ അനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ് പ്രെഡേറ്റർ ഡ്രോൺ. നിലവിൽ ഇസ്രായേൽ ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
ബറാക് ഒബാമയുടെ ഭരണകാലത്താണ് പ്രെഡേറ്റർ ഇന്ത്യയ്‌ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്. നാറ്റോ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇത് ആദ്യമായാണ് പ്രെഡേറ്റർ ഡ്രോൺ അമേരിക്ക നൽകാൻ തയാറാകുന്നത്.
ജനറൽ അറ്റോമിക്സാണ് പ്രെഡേറ്റർ ഡ്രോണുകൾ നിർമിക്കുന്നത്.ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള എംക്യു–9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകളാണ് നിര്‍മിക്കുന്നത്.
ന്യൂഡൽഹിയിൽ ഇരുന്ന് പാക്കിസ്ഥാൻ നഗരങ്ങളിൽ എവിടെ ആക്രമിക്കണമെന്ന് വരെ നിയന്ത്രിക്കാൻ കഴിയുന്നതാണ് ഈ ഡ്രോണുകൾ.
പ്രെഡേറ്റർ ഡ്രോണുകൾക്ക് ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കാനുമാകും. പ്രെഡേറ്റർ ഡ്രോണുകളിൽ 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും.
അതിർത്തി സുരക്ഷ ശക്തമാക്കാനും ഈ ഡ്രോണുകൾ ഉപയോഗപ്പെടുത്തും.