റിയാദ്: സൗദിക്കു നേരേ വീണ്ടും യെമനിൽ നിന്നും ഹൂതി വിമതരുടെ മിസൈൽ ആക്രമണം. തെക്കൻ നഗരമായ നജ്രാനിലേക്ക് തൊടുത്തുവിട്ട മിസൈൽ റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സ് വെടിവച്ചിട്ടു. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ വൈകിട്ടാണ് തെക്കൻ സൗദി നഗരമായ നജ്രാനിലേക്ക് യെമനിലെ ഹൂതി വിമതർ മിസൈൽ തൊടുത്തുവിട്ടത്. നജ്രാനിലെ ജനവാസമേഖലയിലേക്ക് തൊടുത്തുവിട്ട മിസൈൽ റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സ് വെടിവച്ചിട്ടത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. വടക്ക് പടിഞ്ഞാറൻ യെമനിലെ അമ്രാൻ പ്രവിശ്യയിൽ നിന്നാണ് മിസൈൽ തൊടുത്തുവിട്ടത് എന്നാണ് സൂചന.
യെമനിൽ തീവ്രവാദികൾക്കെതിരേ പോരാടുന്ന സൗദി സഖ്യസേനയുടെ വക്താവ് തുർക്കി അൽ മലിക്കിയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്ക് മിസൈൽ ആക്രമണം നടത്തിയ ഹൂതി നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തിയ ആക്രമണം യു.എൻ ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനവാസമേഖല ലക്ഷ്യമാക്കിയുള്ള ഈ ആക്രമണം രാജ്യസുരക്ഷയ്ക്കുമാത്രമല്ല, മേഖലയ്ക്കും ലോകത്തിനാകെയും ഭീഷണിയാണെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരസംഘടനകൾക്ക് ആയുധം നൽകുന്നതിൽ നിന്നും ഇറാനെ പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യെമനിലെ ആഭ്യന്തരകലാപം തുടങ്ങിയ ശേഷം സൗദിക്കുനേരേ ഹൂതികൾ നടത്തുന്ന 88 -ാമത്തെ മിസൈൽ ആക്രമണമാണിത്.