കൊൽക്കത്ത : പ്രകാശ് കാരാട്ട് ലോബിക്കെതിരെ മുൻ സിപിഎം നേതാവ് സോമനാഥ് ചാറ്റർജി. കാരാട്ട് ലോബി സിപിഎമ്മിനെ നിയന്ത്രിക്കുന്നത് നല്ലതിനല്ല. ഇത് പാർട്ടിയുടെ ഭാവിയെ ബാധിക്കും. ഓരോ ദിവസം കഴിയുന്തോറും ഇടത് പാർട്ടികൾ ക്ഷയിച്ചു വരുകയാണെന്നും സോമനാഥ് ചാറ്റർജി പറഞ്ഞു.
പശ്ചിമ ബംഗാളിൽ പോലും ഇടത് പാർട്ടികൾ അവഗണന നേരിടുന്നു. സീതാറാം യച്ചൂരിയുടെ പ്രമേയം പരാജയപ്പെട്ടതിനു കാരണം കാരാട്ട് ലോബി ഇപ്പോഴും പാർട്ടി ഭരിക്കുന്നതിന്റെ സൂചനയാണ്. ഇത് പാർട്ടിയുടെ ഭാവിക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.പാർലമെന്ററി ജനാധിപത്യത്തിൽ ഒരു പാർട്ടി ജനങ്ങൾക്ക് വേണ്ടി മാത്രമല്ല നിലനിൽപ്പിനു വേണ്ടിയും പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് കാരാട്ടിന്റെ വിജയം മോദിയുടെ വിജയമാണെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് സഖ്യമാകാമെന്ന സീതാറാം യെച്ചൂരിയുടെ പ്രമേയം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയിരുന്നു . പ്രകാശ് കാരാട്ടും കേരള ഘടകവുമാണ് പ്രമേയത്തിനെതിരെ രംഗത്തെത്തിയത്.2008 ൽ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചപ്പോൾ സർക്കാരിനൊപ്പമായിരുന്നു അന്ന് സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി . തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.