തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കണമെന്ന് തിരുവനന്തപുരത്ത് ചേർന്ന എൻഡിഎ നേതൃയോഗത്തിൽ തീരുമാനം. ബിജെപി സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച എൻഡിഎ കൺവീനർ കുമ്മനം രാജശേഖരൻ അറിയിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. അതിനാൽ അവിടെ വിജയം ഉറപ്പാണെന്ന് യോഗം വിലയിരുത്തി. ഇതിനായി ഒരു കർമ്മ പദ്ധതിക്ക് രൂപം നൽകിയതായും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച ആലപ്പുഴയിൽ എൻഡിഎ ജില്ലാ നേതൃയോഗം ചേരും. തുടർന്ന് എല്ലാ ഘടകക്ഷികളും ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം വിളിച്ചു ചേർക്കും. മാർച്ച് 4ന് എൻഡിഎയുടെ നിയോജക മണ്ഡലം യോഗം ചെങ്ങന്നൂരിൽ നടത്താനും നേതൃയോഗം തീരുമാനിച്ചു. അക്രമികളേയും അഴിമതിക്കാരേയും മാഫിയകളേയും സംരക്ഷിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാരിനാകുന്നില്ല. സിപിഎം അക്രമത്തിന് ഇരയാകാത്ത ഒരു പാർട്ടിയും കേരളത്തിൽ ഇല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നിത്യസംഭവമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. കൂട്ടുത്തരവാദിത്തം നഷ്ടമായ സര്ക്കാരാണ് കേരളത്തിലേത്. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. അഴിമതികേസുകളിൽ പെട്ടവരെ രക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കുമ്മനം പറഞ്ഞു.
ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ഒ രാജഗോപാൽ എംഎൽഎ, ദേശീയ നിർവാഹക സമിതിയംഗങ്ങളായ വി മുരളീധരൻ, പി കെ കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി വി ഗോപകുമാർ, ബി സുരേഷ് ബാബു, കേരളാ കോൺഗ്രസ് ചെയർമാൻ പി സി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, ജെ.ആർ.എസ് സംസ്ഥാന അദ്ധ്യക്ഷ സി കെ ജാനു, ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ എ എൻ രാജൻ ബാബു, ആർ പൊന്നപ്പൻ, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, പാർലമെന്ററി ബോർഡ് ചെയർപേഴ്സൻ രമാ ജോർജജ്, ,പി.എസ്.പി അദ്ധ്യക്ഷൻ കെ കെ പൊന്നപ്പൻ, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, എം എൻ ഗിരി എന്നിവർ പങ്കെടുത്തു.