കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസം തുടരുമ്പോൾ, തിരുവനന്തപുരം നഗരത്തിൽ ഒരു വിഭാഗം ബസുകൾ നിരത്തിലിറങ്ങി. നഗരം കേന്ദ്രീകരിച്ച് നൂറ് സ്വകാര്യ ബസുകളാണ് നിരത്തിലിറങ്ങിയത്.
സമരം പരാജയപ്പെടുമെന്ന ഒരു വിഭാഗം ബസുടമകളുടെ ആശങ്കയെ തുടർന്നാണ് ഈ നീക്കം.
അതേസമയം, ബസ് ഉടമകൾക്ക് ഗതാഗത മന്ത്രിയുടെ മുന്നറിയിപ്പ്. ബസുടമകളോട് സർക്കാരിന് ഏറ്റുമുട്ടൽ മനോഭാവമില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സമരത്തെ നേരിടാൻ സർക്കാരിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ട്.
നിയമനടപടികളിലേക്ക് നീങ്ങാൻ നിർബന്ധിക്കരുത്. യാഥാർത്ഥ്യം ഉൾക്കൊണ്ട് ബസുടമകൾ സമരത്തിൽ നിന്നും പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്ത് ബസുകൾ സർവ്വീസ് നടത്തിയത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണെന്നും മുഖ്യമന്ത്രിയുമായുള്ള നാളത്തെ ചർച്ച നല്ലതിനാകട്ടെയെന്നും ശശീന്ദ്രൻ കോഴിക്കോട് ജനം ടിവിയോട് പ്രതികരിച്ചു.